ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് ഐആര്‍സിടിസിയും ആപ്പും വെബ്സൈറ്റും പണിമുടക്കുന്നത്. ഉപഭോക്താക്കൾ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകളെഴുതി.
ഇന്ത്യക്കാര്‍ ഇന്നും ഉപയോഗിക്കുന്ന ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം ട്രെയിനാണ്. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രെയിന്‍ സര്‍വ്വീസിനെ കുറിച്ച് പരാതിയില്ലാത്തൊരു ദിവസമില്ലെന്ന അവസ്ഥയാണ്. ഇതാ ഏറ്റവും ഒടുവിലായി പുതുവര്‍ഷത്തിന് തൊട്ട് മുമ്പ് ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വര്‍ക്ക് ചെയ്യുന്നില്ലെന്ന് വ്യാപക പരാതി. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവര്‍ക്ക് വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. 'എല്ലാ സൈറ്റുകൾക്കും ബുക്കിംഗും റദ്ദാക്കലും അടുത്ത ഒരു മണിക്കൂർ ലഭ്യമാകില്ല. ഉണ്ടായ അസൗകര്യത്തിൽ അഗാധമായ ഖേദമുണ്ട്.' എന്ന സന്ദേശമാണ് തത്കാല്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആളുകള്‍ക്ക് ലഭിക്കുന്നത്.
പുതുവത്സരത്തിന് മുന്നോടിയായി യാത്രകൾക്ക് പദ്ധതിയിട്ടവരും വീടുകളിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചവരും ഇതോടെ പെട്ടു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഐആർസിടിസിക്കെതിരെ വ്യാപക പരാതികളാണ് ഉയർന്നത്. ഈ മാസം മാത്രം ഇത് മൂന്നാം തവണയാണ് ഐആർസിടിസിയുടെ വൈബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തകരാറിലാകുന്നത്. ക്രിസ്തുമസിന് പിറ്റേന്ന് (ഡിസംബർ 26 ) അറ്റകുറ്റപ്പണി കാരണം വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഒന്നര മണിക്കൂറോളം പ്രവര്‍ത്തന രഹിതമായിരുന്നു.
ആളുകൾ തത്കാൽ, പ്രീമിയം തത്കാൽ എന്നിവ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തന രഹിതമായത്. എസിയിലേക്കുള്ള തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയും സമാനമായ പ്രശ്നം നേരിട്ടു. അതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് പരാതികളാണ് ഇന്ത്യന്‍ റെയില്‍വേയെയും റെയില്‍സേവയെയും മന്ത്രി അശ്വനി വൈഷ്ണവിനെയും ടാഗ് ചെയ്ത് കൊണ്ട് എഴുതപ്പെട്ടത്. 'ഇപ്പോൾ ഐആർസിടിസി ഒരു വലിയ മാഫിയയായി മാറിയിരിക്കുന്നു. തത്കാൽ ബുക്ക് ചെയ്യുമ്പോള്‍ സൈറ്റ് അറ്റകുറ്റപ്പണിയിലാകും. സൈറ്റ് വീണ്ടും തുറക്കുമ്പോഴേക്കും ടിക്കറ്റുകളൊന്നും ലഭ്യമല്ല. ഇത് IRCTC ആണോ?' ആളുകള്‍ രോഷത്തോടെ കുറിച്ചു. ഈ മാസം രണ്ട് തവണ ഇതേ പ്രശ്നം നേരിട്ടതായി മറ്റൊരാള്‍ എഴുതി. 'ഐആർസിടിസി ഇപ്പോള്‍ ഒരു വലിയ തമാശയായി മാറിയിരിക്കുന്നു. തത്കാല്‍ ബുക്കിംഗിനിടെ ഈ മാസം രണ്ട് തവണ എനിക്ക് ഇതേ പ്രശ്നം നേരിടേണ്ടി വന്നു. അശ്വിനി വൈഷ്ണവ് സാർ, ദയവായി ഇത് നോക്കൂ. എന്നെപ്പോലുള്ളവർക്ക് അത്തരം സാഹചര്യങ്ങളിൽ പ്ലാൻ ബി ഇല്ല' ഒരാള്‍ എക്സില്‍ എഴുതി.
