ബിസിനസ് ക്ലാസ് യാത്രക്കിടെ സഹയാത്രികന്‍ ഉറങ്ങുമ്പോഴാണ് ബാഗ് മോഷ്ടിക്കാനുള്ള ശ്രമം നടന്നത്. 

ദുബായ്-സിംഗപ്പൂർ വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യവെ സഹയാത്രികന്‍റെ ബാഗ് മോഷ്ടിച്ചതിന് 25 കാരനായ ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ സിംഗപ്പൂരിൽ കുറ്റം ചുമത്തുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ദുബായിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഓവർഹെഡ് കമ്പാർട്ടുമെന്‍റിൽ നിന്ന് ബാഗ് മോഷ്ടിച്ചതിനാണ് ചൈനീസ് പൗരന്‍ അറസ്റ്റിലായതെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 8 ന് പുലർച്ചെ 5.30 ഓടെ വിമാനത്തിന്‍റെ ബിസിനസ് ക്ലാസ് വിഭാഗത്തിൽ മോഷണം നടന്നതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ബാഗിന്‍റെ ഉടമസ്ഥന്‍ ഉറങ്ങിക്കിടക്കുമ്പോൾ ഓവർഹെഡ് കമ്പാർട്ടുമെന്‍റിൽ നിന്ന് ഭർത്താവിന്‍റെ ബാഗ് എടുക്കുന്നതായി അദ്ദേഹത്തിന്‍റെ ഭാര്യയാണ് കണ്ടത്. സംശയം തോന്നിയ യാത്രക്കാരനെ അവർ ഉടൻ തന്നെ നേരിടുകയും ബാഗ് അതേ സ്ഥലത്തേക്ക് തിരികെ വയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പിന്നാലെ ഇവര്‍ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി സംഭവം പറഞ്ഞു.

എന്നാല്‍ ഏത് എയർലൈനിലാണ് മോഷണം നടന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിനും ഇടയിൽ എമിറേറ്റ്‌സും സിംഗപ്പൂർ എയർലൈൻസും മാത്രമാണ് സർവീസുകൾ നടത്തുന്നതെന്നെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം, എയർപോർട്ട് പോലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയുന്നതില്‍ ചൈനീസ് പൗരന്‍ പരാജയപ്പെട്ടെന്നും ഇതേ തുടര്‍ന്ന് അടുത്ത വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മോഷണക്കുറ്റം തെളിയിക്കപ്പെട്ടാൽ, പ്രതിക്ക് മൂന്ന് വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.