മലപ്പുറം സ്വദേശിയായ അബ്ദുൾ മജീദിന് 18 വർഷം മുൻപ് എഴുതിയ പിഎസ്സി പരീക്ഷയുടെ നിയമന ഉത്തരവ് ലഭിച്ചത് 61-ാം വയസ്സിൽ. വിരമിക്കൽ പ്രായം കഴിഞ്ഞതിനാൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ അവസ്ഥയും, സർക്കാർ അനാസ്ഥക്കെതിരെയുള്ള ജനരോഷവുമാണ് ഈ വാർത്തയുടെ ഉള്ളടക്കം. നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ശക്തമാവുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രു സർക്കാർ ജോലി ഇന്നും ഏവരുടെയും സ്വപ്നമാണ്. കോർപ്പറേറ്റ് ജോലിയിലുള്ള അമിത സമ്മർദ്ദം തന്നെയാണ് സർക്കാർ ജോലി തേടിയുള്ള യുവാക്കളുടെ എണ്ണക്കൂടുതലിന് കാരണം, എന്നാൽ കാത്ത് കാത്തിരുന്ന സർക്കാർ ജോലിയ്ക്കുള്ള നിയമന ഉത്തരവ് റിട്ടയർമെന്‍റ് പ്രായത്തിന് ശേഷമാണ് ലഭിക്കുന്നതെങ്കിലോ? അതെ അത്തരമൊരു അനുഭവത്തിലൂടെയാണ് മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ അബ്ദുൾ മജീദ് ഇപ്പോൾ കടന്ന് പോകുന്നത്. വിരമിക്കൽ പ്രായം കഴിഞ്ഞ ശേഷം തന്നെ തേടിയെത്തിയ സർക്കാർ നിയമന ഉത്തരവ് ഇനി എന്ത് ചെയ്യണമെന്നാണ് അബ്ദൂൾ മജീദിന്‍റെ ചോദ്യം.

നിയമ ഉത്തരവ് ലഭിച്ചത് റിട്ടയർമെന്‍റ് പ്രായം കഴിഞ്ഞ്

അബ്ദൂൾ മജീദ് 2005 -ലാണ് പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ എഴുതിയത്. റാങ്ക് ലിസ്റ്റിൽ പേരും വന്നു. എന്നാൽ നിയമന അറിയിപ്പോന്നും അബ്ദുൾ മജീദിനെ തേടി എത്തിയില്ല. 2008 -ൽ ലിസ്റ്റ് അസാധുവായി. ആ ജോലി സാധ്യത അവസാനിച്ചെന്ന് അബ്ദൂൾ മജീദും കരുതി. അബ്ദുൾ മജീദിന് ഇപ്പോൾ പ്രായം 61. 18 വർഷം മുമ്പ് താൻ ഉൾപ്പെട്ടിരുന്ന ആ റാങ്ക് ലിസ്റ്റ് അദ്ദേഹം ഇപ്പോൾ ഓർമ്മിപ്പിച്ചത് അടുത്തിടെ അദ്ദേഹത്തിന് ഒരു അഡ്വൈസ് മെമ്മോ ലഭിച്ചപ്പോഴാണ്. അതേ, 18 വർഷം മുമ്പ് പിഎസ്സി ഓഫീസിൽ നിന്നും അയച്ച അഡ്വൈസ് മെമ്മോ, അബ്ദുൾ മജീദിനെ തേടിയെത്തിയത് കഴിഞ്ഞ ദിവസം. "18 വർഷമായി ആ ഒഴിവ് നികത്തപ്പെടാതെ കിടക്കുകയായിരുന്നു. ആ ജോലി എനിക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. പ്രായപരിധി കഴിഞ്ഞതിനാൽ ഇപ്പോൾ ജോലി ലഭിക്കാൻ ഒരു സാധ്യതയുമില്ല," തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച അഡ്വൈസ് മെമ്മോയെ കുറിച്ച് പറയവേ 61 -കാരനായ അബ്ദുൾ മജീദ് പറയുന്നു.

Scroll to load tweet…

സർക്കാർ നഷ്ടപരിഹാരം നൽകണം

അബ്ദൂൾ മജീദിന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. പിന്നാലെ അബ്ദുൾ മജീദിന് നിയമന ഉത്തരവ് വൈകി ലഭിക്കാൻ കാരണം സർക്കാർ തലത്തിലെ അനാസ്ഥ തന്നെയാണെന്നും അതിനാൽ അദ്ദേഹത്തിന് അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും നിരവധി പേരാണ് ആവശ്യപ്പെട്ടത്. മറ്റ് ചിലർ സർക്കാറുകളുടെ മേല്ലെ പോക്കിനെ രൂക്ഷമായി വിമർശിച്ചു. അദ്ദേഹം ജോലിക്ക് അപേക്ഷിച്ച കാര്യം പോലും മറന്നിരിക്കാം. എന്തായാലും 20 വർഷത്തിന് ശേഷം ലഭിച്ച നിയമന ഉത്തരവിന് അഭിനന്ദനങ്ങൾ എന്നായിരുന്നു ഒരു കുറിപ്പ്. മറ്റൊരാൾ എഴുതിയത് "നിയമനം വൈകും, പക്ഷേ നിഷേധിക്കില്ല" എന്നായിരുന്നു. "ഇന്ത്യൻ സർക്കാർ സംവിധാനത്തിന്‍റെ വേഗതയ്ക്ക് സമാനതകളില്ല. ബ്രോ തന്‍റെ ചെറുപ്പത്തിൽ തന്നെ അപേക്ഷിച്ചു, വിരമിക്കൽ പ്രായം കഴിഞ്ഞപ്പോൾ ജോലി ലഭിച്ചു," എന്നായിരുന്നു മറ്റൊരു പരിഹാസം. സംഗതി എന്തായാലും വിരമിക്കൽ പ്രായം കഴിഞ്ഞ് ലഭിച്ച് അഡ്വൈസ് മെമ്മോ ഇനി എന്ത് ചെയ്യണമെന്നാണ് അബ്ദുൾ മജീദിന്‍റെ ചോദ്യം.