15 മിനിറ്റ് മുമ്പ് ഇൻഡിഗോ വിമാനം പറന്നുയര്‍ന്നു; സമയവും പണവും നഷ്ടമായെന്ന് യാത്രക്കാരന്‍റെ പരാതി
വിമാനം പറന്നുയരുന്നതിന് വെറും രണ്ട് മണിക്കൂര്‍ മുമ്പാണ് 15 മിനിറ്റ് നേരത്തെ വിമാനം പുറപ്പെടുമെന്ന അറിയിപ്പ് ഉണ്ടായത്..

വിമാനക്കമ്പനിയുടെ അവസാന നിമിഷത്തെ സമയ മാറ്റം മൂലം ഒരു യാത്രക്കാരന് വിമാനം മിസ്സായി. വിമാനം പുറപ്പെടേണ്ട സമയത്തിന് രണ്ടര മണിക്കൂര്‍ മുമ്പ് മാത്രമാണ് വിമാനക്കമ്പനി, നിശ്ചയിച്ച സമയത്തിനും 15 മിനിറ്റ് മുമ്പ് വിമാനം പറന്നുയരുമെന്ന് തങ്ങളുടെ യാത്രക്കാരെ അറിയിച്ചത്. ഇതോടെയാണ് ടിക്കറ്റെടുത്ത തനിക്ക് വിമാന യാത്ര നഷ്ടമായതെന്ന് പ്രഖർ ഗുപ്ത തന്‍റെ എക്സ് അക്കൌണ്ടില്‍ എഴുതി.
പുലർച്ചെ നാല് മണിക്കാണ്, രാവിലെ ആറേ മുക്കാലിന് പുറപ്പെടുന്ന ഇന്‍റിഗോ വിമാനം 15 മിനിറ്റ് മുമ്പേ പുറപ്പെടുമെന്ന് അറിയിച്ചത്. ഇതോടെ വിമാനത്താവളത്തിലെത്താന്‍ അഞ്ച് മിനിറ്റ് താമസിച്ച തനിക്ക് ബോർഡിംഗ് നിഷേധിച്ചെന്നും വിമാനത്തില്‍ കയറാന്‍ പറ്റിയില്ലെന്നും പ്രഖർ ഗുപ്ത എഴുതി. വിമാനത്തിന്‍റെ സമയ മാറ്റം സംബന്ധിച്ച് തനിക്ക് യാതൊരുവിധ ഈമെയില്‍ സന്ദേശങ്ങളും ലഭിച്ചില്ല. എന്നാല്‍ 4 മണിക്ക് എന്‍റെ വിമാനത്തിന്‍റെ സമയം രാവിലെ 6.45 -ൽ നിന്ന് 6.30 -ലേക്ക് മാറ്റിയതായി ഒരു സന്ദേശം മൊബൈലില്‍ ലഭിച്ചു. ഇതോടെ ഓടിപ്പിടിച്ച് വിമാനത്താവളത്തിലെത്തിയ തന്നോട് ഗ്രൗണ്ട് സ്റ്റാഫ് വളരെ മോശമായി പെരുമാറിയെന്നും പ്രശ്നം പരിഹരിക്കാൻ ഒരു കൗണ്ടറിൽ നിന്ന് മറ്റൊരു കൗണ്ടറിലേക്ക് പോകാനും ആവശ്യപ്പെട്ടു.
ഇടിച്ചിട്ട കാറിനെ കാത്തിരുന്ന് പക തീര്‍ത്ത് നായ; കാറുടമയ്ക്ക് നഷ്ടം 15,000 രൂപ
ജീവനക്കാര്‍ തന്നോടും തന്‍റെ സഹയാത്രികരോടും വളരെ മോശമായാണ് പെരുമാറിയത്. അവർ സ്പീക്കർ ഫോണില്‍ മോശം തമാശകൾ പറഞ്ഞ് ആസ്വദിക്കുകയായിരുന്നു. അതേസമയം പുതിയ വിമാന ടിക്കറ്റിന് തന്നിൽ നിന്നും 3,000 രൂപ അധികമായി ഈടാക്കിയെന്നും അദ്ദേഹം എഴുതി. അതേസമയം വിമാനം നേരത്തെ പോയതിനോ അമിത ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കിയതിനോ ഉള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ലെന്നും വിമാനക്കമ്പനിയുടെ നിരുത്തരുവാദ നടപടിക്ക് തന്‍റെ സമയവും പണവും നഷ്ടമായതിന് നഷ്ടപരിഹാരം പോലും ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. പ്രഖർ ഗുപ്തയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ഇന്‍ഡിഗോ അധികൃതര്‍ പരാതി പരിശോധിക്കുകയാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും മറുപടി നല്‍കി.