ഫ്ലോറിഡ തീരത്ത് പര്യവേക്ഷണത്തിലേര്‍പ്പെട്ടിരുന്ന മൂന്ന് മുങ്ങല്‍ വിദഗ്ധരെയാണ് ഒരു കൂട്ടം സ്രാവുകൾ ചേര്‍ന്ന് അക്രമിച്ചത്. 

ഫ്ലോറിഡയിൽ ഡൈവേഴ്‌സ് സംഘത്തിന് നേരെ സ്രാവുകളുടെ കൂട്ട ആക്രമണം. ആക്രമണത്തിൽ മുങ്ങൽ വിദഗ്ധരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവമെന്ന് റിപ്പോട്ടുകൾ പറയുന്നു. സ്രാവിന്റെ കടിയേറ്റ് കൈക്ക് ഗുരുതരമായി പരിക്കേറ്റ സംഘാംഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്.

അടുത്തിടെയായി സൗത്ത് ഫ്ലോറിഡയിലും ഡേറ്റോണ ബീച്ചിലും സ്രാവുകളുടെ ആക്രമണം വളരെ കൂടുതലാണെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ വിദഗ്ധർ അഭിപ്രായപ്പെട്ടു. പ്രതിവർഷം ലോകമെമ്പാടുമായി ശരാശരി ആറോളം മരണങ്ങളാണ് സ്രാവുകളുടെ ആക്രമത്തിൽ സംഭവിക്കുന്നതെന്ന് ഈ രംഗത്തെ കണക്കുകൾ പറയുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ബീച്ചിലേക്ക് വരുന്നവർ ജാഗ്രത പാലിക്കണമെന്ന് ഫയർ ആൻഡ് ഓഷൻറെസ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. സമുദ്രത്തിലേക്ക് ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും അത് സമുദ്ര ജീവികളുടെ വീടാണെന്ന ഓർമ്മവേണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

View post on Instagram

സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ എബിസി ന്യൂസിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ മൂന്ന് മുങ്ങൽ വിദഗ്ധരെ ഒരുകൂട്ടം സ്രാവുകൾ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്രാവുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി മുങ്ങൽ വിദഗ്ധർ തീവ്രമായി പരിശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഏതാനും മാസങ്ങൾക്കു മുൻപ് ഫ്ലോറിഡയിലെ ബീച്ചിൽ നീന്തുന്നതിനിടയിൽ 9 വയസ്സുകാരിയായ പെൺകുട്ടിയുടെ കൈ സ്രാവുകളുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടിരുന്നു. മനുഷ്യരെ സാവുകൾ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ലോകത്തിൽ തന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് ഫ്ലോറിഡ എന്നും റിപ്പോർട്ടുകൾ പറയുന്നു.