'സ്വയം പരസ്യ ബോർഡുകളാകുന്ന മനുഷ്യര്‍'; ജീവിക്കാനായി എന്തൊക്കെ വേഷം കെട്ടണമെന്ന് സോഷ്യല്‍ മീഡിയ
ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഒരു ദിവസം തന്നെ പല ജോലികള്‍ ചെയ്യാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരാകുന്നു. എങ്കിലും ഈ പരസ്യം അപമാനകരവും മനുഷ്യത്വ രഹിതവുമാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായം.
കൊവിഡിന് ശേഷം സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയിലാണ് ലോകം. ഇതിനിടെ നടക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ട്രംപിന്‍റെ പുതിയ നികുതി ഭീഷണികളും ലോക വിപണിയെ പ്രതികൂലമായി ബാധിക്കുന്നതും. മൂന്നാം ലോക രാജ്യങ്ങളില്‍ പലതും രൂക്ഷമായ പണപ്പെരുപ്പത്താല്‍ കലാപത്തിന്‍റെ വക്കിലോ കലാപങ്ങളിലൂടെയോ കടന്ന് പോവുകയാണെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ഇന്ത്യയും രൂക്ഷമായ പണപ്പെരുപ്പം നേരിടുന്നു. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുകയാണെന്നും സാമ്പത്തികമായ അന്തരം രൂക്ഷമാവുകയാണെന്നുമുള്ള പഠനങ്ങള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പും ഒപ്പമുള്ള ചിത്രവും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടിയത്.
ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യമായിരുന്നു അത്. തങ്ങളുടെ പുറത്ത്, എൽഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച ബിൽബോർഡുകള്‍ തൂക്കി ആളുകള്‍ തിരക്കേറിയ ബെംഗളൂരു നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു, റോഷന്‍ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ചത്. റോഡ് സൈഡുകളിലും കെട്ടിടങ്ങളുടെ മുകളിലും കണ്ടിരുന്ന ബില്‍ബോര്‍ഡുകളുടെ ചെറിയ പതിപ്പുകളുമായി മനുഷ്യർ നടന്നു നീങ്ങുന്ന ചിത്രം സമൂഹ മാധ്യമ ഉപഭോക്താക്കളെ ഏറെ അസ്വസ്ഥമാക്കിയെന്ന് അവരെഴുതിയ കുറിപ്പുകളില്‍ നിന്ന് വ്യക്തം.
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സ്വിഷാണ് മനുഷ്യരെ ഉപയോഗിച്ച് ഇത്തരമൊരു പരസ്യം ചെയ്തതിന് പിന്നില്‍. പരമ്പരാഗത പരസ്യ മാര്‍ഗ്ഗങ്ങളില്‍ നിന്നും മാറിയുള്ള പരസ്യം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചെന്നും സ്വിഷ് അവകാശപ്പെടുന്നു. മനുഷ്യർ ചുമന്ന് നടന്ന ആ പരസ്യ ബോര്‍ഡുകളില്‍ സ്വിഷിന്‍റെ ഭക്ഷണ വിതരണ പരസ്യമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ പരസ്യം ചുമക്കുന്ന മനുഷ്യര്‍ പലയിടത്തുമുണ്ടെന്നും ഇത് അത്ര സുഖകരമായ കാഴ്ചയല്ലെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി. ഇത്തരമൊരു പരസ്യ രീതി അപമാനകരമാണെന്നും മനുഷ്യത്വ രഹിതമാണെന്നും നിരവധി കാഴ്ചക്കാരെഴുതി. ഇക്കാലത്ത് ജീവിക്കാനായി മനുഷ്യര്‍ക്ക് എന്തൊക്കെ വേഷങ്ങളാണ് കെട്ടേണ്ടിവരുന്നത് എന്നായിരുന്നു ചിലര്‍ പരിതപിച്ചത്.
നടന്ന് പോകവെ പൊട്ടിത്തെറി, പിന്നാലെ നടപ്പാത തകർന്ന് യുവതി താഴേയ്ക്ക്; വീഡിയോ കണ്ടവർ ഞെട്ടി