വിമാനം പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഒരു ചിറകിന് അടിയില്‍ നിന്നും തീയും പുകയും വരുന്നത് കണ്ടത്.
സര്‍ദാര്‍ പല്ലഭായി പട്ടേല്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിലുണ്ടായ എയര്‍ ഇന്ത്യാ വിമാന അപകടത്തിന്‍റെ ആഘാതം ഒഴിയും മുമ്പേ മറ്റൊരു അപകട വാര്‍ത്ത എത്തുകയാണ്. ലാസ് വെഗാസില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ച പറന്നുയര്‍ന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിന്‍റെ ഒരു എഞ്ചിനില്‍ നിന്നും ഉയരുകയായിരുന്നു. ഉടനെ തന്നെ പൈലറ്റുമാര്‍ അടിയന്തര ലാന്‍റിംഗ് നടത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.
ഹാരി റീഡ് ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ഷാർലറ്റ് ഡഗ്ലസ് ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് യാത്ര ചെയ്ത എയർബസ് A321 എന്ന ഫ്ലൈറ്റ് 1665 ആണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറാണെന്നാണ് വിമാന അധികൃതര്‍ അറിയിച്ചത്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ലെന്നും അറിയിപ്പില്‍ പറയുന്നു. അപകടത്തിന്‍റെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു.
വീഡിയോ ദൃശ്യങ്ങളില്‍ വിമാനത്തിന്‍റെ ഒരു ചിറകിന് താഴെ നിന്നും തീ ഉയരുന്നതും കറുത്ത പുക തുപ്പിക്കൊണ്ട് വിമാനത്താവളം ലക്ഷ്യമാക്കി പറക്കുന്നതും കാണാം. വിമാനം ലാന്‍റിംഗിനായി ശ്രമിക്കുന്നതിനിടെ വലിയ ശബ്ദങ്ങൾ കേട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനം അടിയന്തരമായി ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടെന്നും വിമാന അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഇതുവരെയായി ലോകമെമ്പാടും 65 ഓളം വിമാന അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഏവിയേഷന്‍ സേഫ്റ്റി നെറ്റ്വര്‍ക്കിന്‍റെ കണക്കുകൾ പറയുന്നു. അതേസമയം 46 വിമാന അപകടങ്ങളിൽ ആര്‍ക്കും പരിക്കോ മരണമോ സംഭവിച്ചിട്ടില്ല. അതേസമയം 19 അപകടങ്ങളിലായി 442 പേരാണ് മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അഹമ്മദാബാദ് വിമാന ദുരന്തത്തിലാണ് യാത്രക്കാരും തദ്ദേശീയരുമടക്കം 280 ഓളം പേര്‍ക്കാണ് സര്‍ദാര്‍ പല്ലഭായി പട്ടേല്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിലുണ്ടായ എയര്‍ ഇന്ത്യാ വിമാന അപകടത്തില്‍ മരിച്ചത്.


