ഉത്തർപ്രദേശിലെ ബരാബങ്കിയിൽ കാർ സ്റ്റാർട്ട് ആകാത്തതിനെ തുടർന്ന് ബോണറ്റ് തുറന്നുനോക്കിയ ഡ്രൈവർ കണ്ടത് കൂറ്റൻ പെരുമ്പാമ്പിനെയാണ്. ബിജെപി നേതാവ് നാഗേന്ദ്ര പ്രതാപ് സിംഗിന്റെ കാറിലാണ് സംഭവം.
എത്ര ശ്രമിച്ചിട്ടും കാർ സ്റ്റാർട്ട് ചെയ്യാന്‍ പറ്റാതായപ്പോഴാണ് ബോണറ്റിൽ നിന്നുമുള്ള ശബ്ദം ഡ്രൈവർ ശ്രദ്ധിച്ചത്. പിന്നാലെ ബോണറ്റ് തുറന്ന് നോക്കിയപ്പോൾ കണ്ടത് കൂറ്റനൊരു പെരുമ്പാമ്പനെ. സംഭവം നടന്നത് ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഏറെ പേരുടെ ശ്രദ്ധനേടുകയും ചെയ്തു. യുപിയിലെ ബിജെപി നേതാവ് നാഗേന്ദ്ര പ്രതാപ് സിംഗിന്‍റെ വാഗ്നർ കാറിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കാർ ഡ്രൈവർ വിളിച്ചത് അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്.
ബോണറ്റിലെ പെരുമ്പാമ്പ്
കാറിന്‍റെ ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കാര്‍ ഓണായില്ല. ഇതിനിടെയാണ് കാറിന്‍റെ ബോണറ്റിൽ നിന്നും അദ്ദേഹം ഒരു അനക്കം ശ്രദ്ധിച്ചത്. പിന്നാലെ എന്താണെന്നറിയാന്‍ തുറന്ന് നോക്കിയ ഡ്രൈവർ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടി. കാറിന്‍റെ ബോണറ്റിനുള്ളിൽ കൂറ്റനൊരു പെരുമ്പാമ്പ് ചുരുണ്ട് കൂടിക്കിടക്കുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ബോണറ്റിൽ ചുരുണ്ട് കൂടി സുഖമായി ഇരിക്കുന്ന പാമ്പിന് സമീപത്തായി ഒരു ബിജെപി പതാക സ്ഥാപിച്ചിരിക്കുന്നത് കാണാം. പാമ്പിനെ ഏതാണ്ട് ഏഴ് അടി നീളമുണ്ടെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.
ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തനം
ബരാബങ്കിയിലെ സത്നാം പൂർവ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപ്രതീക്ഷിതമായി പാമ്പിനെ കണ്ടതിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായി ഓടിയെന്നും ചിലർ വീഡിയോ ചിത്രീകരിച്ചെന്നും റിപ്പോട്ടുകളുണ്ട്. പിന്നാലെ പ്രദേശത്ത് വാര്‍ത്ത പരക്കുകയും വലിയൊരു ആൾക്കൂട്ടം പാമ്പിനെ കാണാനെത്തി. ഒടുവില്‍ കാര്‍ ഡ്രൈവർ വിളിച്ച് പറഞ്ഞത് അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി, ഏതാണ്ട് ഒരു മണിക്കൂറോളം നേരത്തെ പ്രയത്നത്തിന് ഒടുവിലാണ് പാമ്പിനെ കാറിന്‍റെ ബോണറ്റിൽ നിന്നും പുറത്തെടുത്തത്. ഉദ്യോഗസ്ഥര്‍ പാമ്പിനെ സമീപത്തെ കാട്ടിൽ തുറന്ന് വിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


