വഴിയാത്രക്കാര്‍ക്കും വാഹനങ്ങൾക്കും നേരെ ഇയാൾ വാൾ വീശുന്നത് വീഡിയോയില്‍ കാണാം. വാൾ താഴെയിടാന്‍ പോലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാൾ തയ്യാറാകുന്നില്ല. 

ലോസ് ഏഞ്ചൽസിൽ വാളുമായി നടുറോഡില്‍ അഭ്യാസം കാണിച്ച സിഖ് യുവാവ് പോലീസിന്‍റെ വെടിയേറ്റ് മരിച്ചു. ഇയാൾ നടുറോഡില്‍ വച്ച് വാളുമായി പ്രകടനം നടത്തുന്നതിന്‍റെയും പോലീസിന് നേരെ വാളുയർത്തി ഓടിയടുക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. കഴിഞ്ഞ ജൂലൈ മാസം 13-ാം തിയതിയാണ് 36 -കാരനായ ഗുർപ്രീത് സിംഗ് വാളുമായി നടുറോട്ടില്‍ അഭ്യാസം നടത്തിയത്. ലോസ് ഏഞ്ചൽസ് നഗരത്തിലെ ക്രിപ്‌റ്റോ.കോം അരീനയ്ക്ക് സമീപത്ത് വച്ച് ലോസ് ഏഞ്ചൽസ് പോലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്.

വീഡിയോ വൈറലായതിന് പിന്നാലെ ഗുർപ്രീത് സിംഗ്, പരമ്പരാഗത സിഖ് ആയോധനകലയായ ഗട്ക അവതരിപ്പിക്കുകയാണെന്ന് ചിലര്‍ എഴുതി. 17 മിനിറ്റിന്‍റെ വീഡിയോയാണ് പോലീസ് പുറത്ത് വിട്ടത്. ഇതില്‍ ലോസ് ഏഞ്ചലസ് പോലീസ് ല്യുറ്റെനന്‍റ് 11 ബ്രൂറ് കോസ് സംഭവം വിവരിക്കുന്നു. ഒപ്പം സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടു. നഗരമധ്യത്തില്‍ വച്ച് ഗുർപ്രീത് സിംഗ് വാഹനം നിർത്തി കാൽനടയാത്രക്കാർക്ക് നേരെ തന്‍റെ കൈയിലിരുന്ന പ്രത്യേക തരം വാളെടുത്ത് വീശുന്നത് കാണാം. ഇതിനിടെ ഇയാൾ പോലീസിന് നേരെ വെള്ളക്കുപ്പി എറിയുന്നതും വീഡിയോയില്‍ കാണാം. ആയുധമേന്തിയുള്ള ഇയാളുടെ പ്രകടനം കണ്ട് ഭയന്ന് ആളുകളും വാഹനങ്ങളും പരക്കം പായുന്നതും കാണാം. ഭയപ്പെടുത്തുന്ന വീഡിയോ എന്ന മുന്നറിയിപ്പോടെയാണ് പോലീസ് വീഡിയോ പുറത്ത് വിട്ടത്.

ആയുധം താഴെയിടാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ലെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ ഇയാൾ റോഡില്‍ നിർത്തിയിട്ടിരുന്ന ഒരു കാര്‍ ഓടിച്ച് കടന്ന് കളയാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് കാറുകൾ ഇയാളെ വളഞ്ഞതോടെ ഇയാൾ റോഡില്‍ വച്ച് കാര്‍ വട്ടം തിരിച്ച് കൊണ്ടിരുന്നു. ഒടുവില്‍ ഇയാൾ പോലീസിന് നേരെ വാളുമായി പാഞ്ഞടുക്കുമ്പോൾ ആയുധം താഴെയിടാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പോലീസ് വെടിവയ്ക്കുകയായിരുന്നു. രണ്ട് വശത്ത് നിന്ന് രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ഏതാണ്ട് ആറ് റൗണ്ട് വെടിവയ്ക്കുന്ന ശബ്ദം കേൾക്കാം. വെടിയേറ്റ് ഗുർപ്രീത് നടുറോഡില്‍ വീണു. സംഭവ സ്ഥലത്ത് നിന്നും രണ്ടടി നീളമുള്ള ഒരു വാൾ കണ്ടെടുത്തു. പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജൂലൈ 17 -ാം തിയത് ഇയാൾ ആശുപത്രിയില്‍ വച്ച് മരിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ബോഡിക്യാം വീഡിയോയും കാറിന്‍റെ ഡാഷ് ക്യാമില്‍ നിന്നുള്ള വീഡിയോയും ചേര്‍ത്ത് സംഭവത്തിന്‍റെ വിശദമായ വീഡിയോയാണ് പോലീസ് തയ്യാറാക്കിയത്.