ഒരു സീറ്റിനെ ചൊല്ലി യുവതികൾ തമ്മിലുണ്ടായ തര്‍ക്കം വളരെ പെട്ടെന്ന് തന്നെ ഇരുവരും തമ്മിലുള്ള പൊരിഞ്ഞ തല്ലില്ലേക്ക് മാറി.

ന്ത്യയിലെ മെട്രോ ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ പരാതികൾ ഉയർന്ന് കേൾക്കാറുള്ള ഒരു മെട്രോയാണ് ദില്ലി മെട്രോ. ഒന്നെങ്കില്‍ യാത്രക്കാരുടെ വഴി മുടക്കിക്കൊണ്ടുള്ള റീൽസ് ഷൂട്ട്. അതല്ലെങ്കില്‍ സീറ്റ് തര്‍ക്കം. ഇത്തരത്തില്‍ നിത്യേന ഓരോ പരാതികളാണ് ദില്ലി മെട്രോയില്‍ നിന്നും ഉയരുന്നത്. ഏറ്റവും ഒടുവിലായി മെട്രോയില്‍ സീറ്റ് തര്‍ക്കത്തിന്‍റെ പേരില്‍ രണ്ട് സ്ത്രീകൾ തമ്മില്‍ നടന്ന പെരിഞ്ഞ അടിയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഘർ കെ കലേഷ് എന്ന ജനപ്രിയ എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ മെട്രോ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണാം. ഈ സമയം രണ്ട് സ്ത്രീകൾ പരസ്പരം മുടിയില്‍ പിടിച്ച് മെട്രോയിലെ സീറ്റില്‍ കിടക്കുന്നു. ഇരുവരും പരസ്പരം മുടി പിടിച്ച് വലിക്കുന്നതും കാണാം. ഒരു സ്ത്രീയുടെ മുകളിലായാണ് മറ്റേ സ്ത്രീ കിടന്നിരുന്നത്. ഇടയ്ക്ക് മുകളിലെ സ്ത്രീ തന്‍റെ കാല്‍ മുട്ടെടുത്ത് താഴെ കിടക്കുന്ന സ്ത്രീയുടെ മേലേയ്ക്ക് കയറ്റിവയ്ക്കുന്നതും കാണാം. ഇതിനിടെ യാത്രക്കാരിയായ മറ്റൊരു സ്ത്രീ വന്ന് ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഇരുവരും പരസ്പരം തല്ല് കൂടുന്നു. സീറ്റിന് വേണ്ടിയാണ് തര്‍ക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മെട്രോയോലെ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

ഏതാണ്ട് 23 സെക്കന്‍റ് മാത്രമുള്ള വീഡിയോ ഒറ്റ ദിവസം കൊണ്ട് 12 ലക്ഷം പേരാണ് കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തിയത്. ദില്ലി മെട്രോ എപ്പോഴും ഒരു വിനോദോപാധിയാണ് എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. നാടകീയത, കോമഡി, വിനോദം എല്ലാം ദില്ലി മെട്രോയില്‍ കാണാം. കലേഷ് മെട്രോ സീറ്റുകളിലൂടെ എല്ലാ ദിവസവും സഞ്ചരിക്കുമ്പോൾ ആര്‍ക്കാണ് ടിവി ആവശ്യമുള്ളതെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ ചോദിച്ചത്. പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇത്തരത്തിലെന്തെങ്കിലും കണ്ടാല്‍ ഒരിക്കലും അതില്‍ ഇടപെടരുത്. നിങ്ങൾ ആ വിഷയത്തില്‍ അറസ്റ്റിലാവുകയും അടികൂടിയ അവരിരുവരും സുഹൃത്തുക്കളുമാകുമെന്ന് ഒരു കാഴ്ചക്കാരന്‍ ഉപദേശിച്ചു.