പലായനം, രമ്യ സഞ്ജീവ് എഴുതിയ കവിത

By Vaakkulsavam Literary FestFirst Published Aug 27, 2019, 7:13 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് പലായനം, രമ്യ സഞ്ജീവിന്റെ കവിത. 
 

കാഴ്ചകളെ, കാര്യങ്ങളെ കവിത കൊണ്ട് കൂട്ടിവായിക്കാനുള്ള ശ്രമങ്ങള്‍. രമ്യ സഞ്ജീവിന്റെ കവിതകളെ അങ്ങനെ വായിക്കാം. ഒരിടത്തുറച്ചുപോയും പലയിടങ്ങളില്‍ അലഞ്ഞു നടന്നും ഒരുവള്‍ കണ്ടെടുക്കുന്ന കാഴ്ചകള്‍, വന്നു ചേരുന്ന അനുഭവങ്ങള്‍, ചുറ്റിലും സംഭവിക്കുന്ന ജീവിതങ്ങള്‍. അവയെ കൂട്ടിവിളക്കുന്ന വാക്കുകളാണ് രമ്യ കവിതയില്‍ തേടുന്നത്. ആ വാക്കുകള്‍ കൊണ്ടാണ് സ്വയം ആവിഷ്‌കരിക്കുന്നത്. അങ്ങനെ സംഭവിക്കുന്ന കവിതകള്‍, നമുക്ക് പരിചയമുള്ള ലോകത്തിന്റെ വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളായി മാറുന്നത് അതു കൊണ്ടാണ്. 

'ഒരു തികഞ്ഞ ഒളിഞ്ഞുനോട്ടക്കാരിയില്‍നിന്ന് 
ഇതിനപ്പുറം പ്രതീക്ഷിക്കരുത്' 

എന്നാണ് 'ചൂലറ്റങ്ങളിലേക്ക് തിരിച്ചു പറക്കുന്നത്' എന്ന ആദ്യ സമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ രമ്യ എഴുതുന്നത്. 'ഒളിഞ്ഞുനോട്ടം' എന്ന ഈ കീവേഡ് കൊണ്ട് തുറക്കാന്‍ ശ്രമിക്കുമ്പോള്‍, നമുക്ക് കാണാനാവും നിസ്സഹായയും ഉന്‍മാദിയും അലസയും സ്വപ്‌നജീവിയും യാത്രികയുമായി ഒരു കവി ചെന്നുപെടുന്ന ഇടങ്ങള്‍. അതില്‍, മരിച്ചുകിടക്കുന്നവളുടെ ഉടലില്‍ത്തറഞ്ഞ മുറിവുകളുണ്ട്. ആകാശത്തോളം നീളുന്ന സഞ്ചാരപഥങ്ങളുണ്ട്. അടുക്കള എന്ന രാജ്യത്തെ കുടികിടപ്പുകളുണ്ട്. ചൂലറ്റങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകളുണ്ട്. രാഷ്ട്രീയവും സാമൂഹ്യവും ഭാഷാപരവുമായ ഉല്‍ക്കണ്ഠകളും ആശങ്കകകളുമെല്ലാം കൂടിക്കുഴഞ്ഞ ഒഴുക്കാണത്. 

 

പലായനം

ന്റെ മാപ്ല ചെക്കാ...
ഭോഗാനന്തരം
രണ്ട് പെഗ്ഗാനന്തരം
നമ്മളങ്ങനെ റൊട്ടിയും പിച്ചിപ്പറിച്ച് ഇരിക്കുകയല്ലായിരുന്നോ
'ഞാന്‍ ഇന്ത്യ വിടാനാലോചിക്കുന്നു' എന്ന നിന്റെ
പ്രഖ്യാപനത്തില്‍
ഇന്ത്യയെന്നത്ര വലുപ്പത്തില്‍ ചിന്തിക്കാനാവാതെ
ഞാനൊരു റൊട്ടിക്കഷ്ണത്തിലുടക്കി.

ഇവിടിനി വയ്യെന്നോ
ഭയമാകുന്നുവെന്നോ
നിനക്ക് കുഴപ്പമില്ലെന്നോ
എനിക്കാണ് കുഴപ്പമെന്നോ
എണ്ണിപ്പെറുക്കവേ
ചാറില്‍ കുതിര്‍ന്ന റൊട്ടിക്കഷ്ണം 
വിരലുകള്‍ക്കിടയില്‍ അതേ ഇരിപ്പിരുന്നു
വാങ്ക് വിളിയില്ലാത്ത ഒരു നാട്ടിലേക്ക്
നീ വാതില്‍ തുറന്നിറങ്ങുന്നതോര്‍ത്ത്
ഞാനും അതേ ഇരിപ്പിരുന്നു.

നീയാകട്ടെ
ഇന്ത്യ എന്റെ രാജ്യമാണെന്ന് ഉച്ചത്തിലുരുവിട്ട
അസംബ്ലികളിലെന്ന പോലെ
ഒരേ നില്‍പ്പ് നിന്നു

നീ ഇതെന്തറിഞ്ഞിട്ടാണെന്ന് എനിക്കറിയില്ല!

ഇവിടെയല്ലാതെ മറ്റെവിടെയാണെങ്കിലും 
നിനക്ക് വഴി തെറ്റും
വീട്ടിലേക്കെത്താനാവാതെ ഒരു കവലയില്‍
നീ അനാഥനാവും
നീ നട്ട് നനച്ച ചെടികളെല്ലാം കരിയും
നിന്റെ കാമുകിമാരെല്ലാം കരയും
മരിച്ചവരുടെ മുണ്ടിന്റെ മണം മറവിയിലേക്കാഴും
'എന്റെ'യെന്ന് വിറ കൂടാതെ ഒന്നിനെയും വിളിക്കാന്‍ കഴിയാതാവും

നീ ഇതെന്തറിഞ്ഞിട്ടാണെന്ന് എനിക്കറിയില്ല.

തദവസരത്തില്‍
ആശാന്റെ കവിതയല്ലാതെയൊന്നും
ചേരില്ലെന്നവണ്ണം നീ ചൊല്ലിത്തുടങ്ങുന്നു
ആണും പെണ്ണും നാട് വിട്ട്
കാട്ടിലേക്കും മേട്ടിലേക്കും മലയിലേക്കും ഓടിത്തുടങ്ങുന്നു.
നില്ക്കാന്‍ സാധിക്കാത്തവര്‍
ഓടിത്തീര്‍ക്കേണ്ട ഒന്നാണ് ജീവിതമെന്ന്
അത്യന്തം ലളിതസുന്ദരമായൊരു രാത്രിയില്‍ 
എനിക്ക് മാത്രം എന്ത് കൊണ്ടോ 
ചിന്തിക്കാനാവുന്നില്ല.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

click me!