ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കിയ ആശിഷ് നെഹ്റ അടുത്ത സീസണില്‍ ടീമിനെ ഫൈനലിലുമെത്തിച്ചിരുന്നു. ഈ മികവ് കണ്ടാണ് ബിസിസിഐ നെഹ്റയെ ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനാവാന്‍ ക്ഷണിച്ചത്.
മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനെന്ന തിളങ്ങിയ നെഹ്റയെ അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടി20 ടീമിന്‍റെ പരിശീലകനാക്കാന്‍ ബിസിസിഐ താല്‍പര്യപ്പെട്ടെങ്കിലും നെഹ്റ ബിസിസിഐയുടെ ഓഫര്‍ നിരസിച്ചുവെന്ന് ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കിയ ആശിഷ് നെഹ്റ അടുത്ത സീസണില്‍ ടീമിനെ ഫൈനലിലുമെത്തിച്ചിരുന്നു. ഈ മികവ് കണ്ടാണ് ബിസിസിഐ നെഹ്റയെ ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനാവാന്‍ ക്ഷണിച്ചത്. നെഹ്റ പരിശീലകാനാവാനില്ലെന്ന് വ്യക്തമാക്കിയതോടെ രാഹുല്‍ ദ്രാവിഡിന് തന്നെ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ കരാര്‍ നീട്ടി നല്‍കാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്.
ദ്രാവിഡ് തന്നെ തുടരുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് ശേഷം കോച്ചായി തുടരുന്ന കാര്യത്തില്‍ ദ്രാവിഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. തുടരാന്‍ താല്‍പര്യമില്ലെന്നാണ് രാഹുല്‍ ദ്രാവിഡിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാനാണ് ദ്രാവിഡ് ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദ്രാവിഡ് പരിശീലകനായി തുടര്‍ന്നാല്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിനും ബൗളിംഗ് കോച്ച് പരസ് മാംബ്രേക്കും കാലാവധി നീട്ടിക്കിട്ടും.
പരിശീലകനെന്ന നിലയില്‍ ലോകകപ്പോടെ ദ്രാവിഡിന്‍റെ കരാര്‍ കാലാവധി തീര്‍ന്നിരുന്നു. പിന്നാലെ ദ്രാവിഡിനെ പരിശീലകനോ മെന്‍ററോ ആക്കാനായി ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും സമീപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനോടൊന്നും ദ്രാവിഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ദ്രാവിഡിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ പരിശീലകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പര്യടനം: ഏകദിന, ടി20 പരമ്പരകളില്‍ വിരാട് കോലി കളിക്കില്ല, തീരുമാനമെടുക്കാതെ രോഹിത്
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍. ലക്ഷ്മണ്‍ പരിശീലകനായാല്‍ പകരം ദ്രാവിഡ് ബംഗലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായേക്കും.
