ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 237റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 46.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിന് ഓള്‍ ഔട്ടായി. 56 റണ്‍സെടുത്ത മാറ്റ് റെൻഷാ ആണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഓസീസിനായി ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ് 41ഉം ട്രാവിസ് ഹെഡ് 29ഉം റണ്‍സെടുത്തു. 34-ാം ഓവറില്‍ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്‍റെ അവസാന ഏഴ് വിക്കറ്റുകള്‍ 53 റൺസിനിടെ എറിഞ്ഞിട്ടാണ് ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തിയത്. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദർ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.
നല്ല തുടക്കം, പിന്നെ തകര്‍ച്ച
ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.2 ഓവറില്‍ 61 റണ്‍സടിച്ചശേഷമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് തകര്‍ക്കാനായത്. ട്രാവിസ് ഹെഡിനെ(29) പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. നിലയുറപ്പിച്ചെന്ന് കരുതിയ മിച്ചല്‍ മാര്‍ഷിനെ(41) മടക്കി അക്സര്‍ പട്ടേല്‍ ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. മാത്യു ഷോര്‍ട്ടും മാറ്റ് റെന്‍ഷായും ക്രീസില്‍ ഒരുമിച്ചതോടെ ഓസീസ് വീണ്ടും ട്രാക്കിലായി.
ഇരുവരും ചേര്‍ന്ന് ഓസീസിനെ മുന്നോട്ട് നയിക്കുന്നതിനിടെ മാത്യു ഷോര്‍ട്ടിനെ(30) വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഓസീസിന് കടഞ്ഞാണിട്ടു. അലക്സ് ക്യാരിയെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന റെന്‍ഷാ 33-ാം ഓവറില്‍ ഓസീസിനെ 183 റണ്‍സിലെത്തിച്ചെങ്കിലും ഹര്‍ഷിത് റാണയുടെ പന്തില്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ക്യാച്ചില്‍ അലക്സ് ക്യാരി(24) വീണതോടെ ഓസീസ് തകര്‍ച്ച തുടങ്ങി.
പിന്നാലെ മാറ്റ് റെന്‍ഷാ(56)യെ സുന്ദര്‍ മടക്കി. മിച്ചല്‍ ഓവനെ(1) ഹര്‍ഷിത് റാണയും മിച്ചല്‍ സ്റ്റാര്‍ക്കിനെ(1) കുല്‍ദീപ് യാദവും നഥാന്‍ എല്ലിസിനെ(16) പ്രസിദ്ധും വീഴ്ത്തിയതോടെ 183-3ല്‍ നിന്ന് 201-7ലേക്കും 223-8ലേക്കും ഓസീസ് കൂപ്പുകുത്തി. ഒടുവില്‍ 47-ാം ഓവറില്‍ കൂപ്പര്‍ കൊണോലിയെയും(23) ജോഷ് ഹേസല്‍വുഡിനെയും പുറത്താക്കിയ ഹര്‍ഷിത് റാണ ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടു. ഇന്ത്യക്കായി ഹര്‍ഷിത് റാണ 39 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ സുന്ദര്‍ 44 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.


