കൃഷ്‌ണ‌മചാരി ശ്രീകാന്തിന്‍റെ മുന്നറിയിപ്പ് ശരിവെക്കുന്നതായി രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം

വാര്‍ണര്‍ പാര്‍ക്ക്: ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യ(Indian National Cricket Team) പ്ലേയിംഗ് ഇലവനില്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ രണ്ടാം ടി20യിലും(West Indies vs India 2nd T20I) സമാനമായി ഇന്ത്യ പരീക്ഷണം തുടര്‍ന്നു. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവിനെ(Suryakumar Yadav) ഓപ്പണറായി വീണ്ടും പരീക്ഷിച്ചതാണ് ഇതിലൊന്ന്. ഇതിനെതിരെ ഇന്ത്യന്‍ നായകന്‍ രോഹിത്തിന്(Rohit Sharma) കനത്ത മുന്നറിയിപ്പ് നല്‍കി മത്സരത്തിന് മുന്നോടിയായി മുന്‍താരവും മുഖ്യ സെലക്‌ടറുമായിരുന്ന കൃഷ്‌ണ‌മചാരി ശ്രീകാന്ത്(Krishnamachari Srikkanth). 

'നാലാം നമ്പറില്‍ ഗംഭീര താരമാണ് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പില്‍ നാലാം നമ്പറിലാണ് സൂര്യ ബാറ്റ് ചെയ്യേണ്ടത്. പിന്നെന്തിന് അയാളെ ഓപ്പണറായി പരീക്ഷിക്കണം. ഇനി ആരെയെങ്കിലും ഓപ്പണറായി പരീക്ഷിക്കണമെങ്കില്‍ ശ്രേയസ് അയ്യരെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തൂ. ഞാന്‍ ലളിതമായി പറയാം, സൂര്യകുമാറിനെ പോലൊരു താരത്തിന്‍റെ ഭാവി കളയരുത്. അത് ചെയ്യരുത്. കുറച്ച് പരാജയങ്ങള്‍ സംഭവിച്ചാല്‍ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം നഷ്‌ടപ്പെടാമെന്നും' കെ ശ്രീകാന്ത് ഫാന്‍ കോഡില്‍ പറഞ്ഞു.

കൃഷ്‌ണ‌മചാരി ശ്രീകാന്തിന്‍റെ മുന്നറിയിപ്പ് ശരിവെക്കുന്നതായി രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം. ആറ് പന്ത് നേരിട്ട് ഒരു സിക്‌സര്‍ സഹിതം 11 റണ്‍സുമായി സൂര്യ മടങ്ങി. ഇതോടെ ഇന്ത്യ 2.1 ഓവറില്‍ 17-2 എന്ന നിലയില്‍ പ്രതിരോധത്തിലായി. നേരത്തെ ആദ്യ ടി20യിലും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത് സൂര്യകുമാറാണ്. അന്ന് 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 24 റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം. ഇന്ന് മൂന്നാം ടി20യില്‍ സൂര്യകുമാര്‍ മധ്യനിരയിലേക്ക് മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് സൂര്യകുമാര്‍ യാദവിനുള്ളത്. മധ്യനിരയില്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുത്തും ഫിനിഷ് ചെയ്തും ടീമിനെ തോളിലേറ്റാന്‍ കരുത്തുള്ള താരം 19 രാജ്യാന്തര ടി20 ഇന്നിംഗ്‌സുകളില്‍ 35.75 ശരാശരിയിലും 176.0 സ്‌ട്രൈക്ക് റേറ്റിലും 572 റണ്‍സ് നേടിയിട്ടുണ്ട്. 

കഴിഞ്ഞ പര്യടനത്തില്‍ ഇംഗ്ലണ്ടിനെതിരെ ട്രെന്‍ഡ് ബ്രിഡ്‌ജിലെ അവസാന ടി20യില്‍ 55 പന്തിൽ 14 ഫോറും 6 സിക്‌സും സഹിതം സൂര്യകുമാര്‍ യാദവ് 117 റൺസെടുത്തിരുന്നു. മൂന്ന് വിക്കറ്റിന് 31 റൺസെന്ന നിലയിൽ ഇന്ത്യ തകർച്ചയുടെ മുന്നിൽ നിൽക്കുമ്പോഴായിരുന്നു സൂര്യകുമാറിന്‍റെ വെടിക്കെട്ട്. 48 പന്തിലായിരുന്നു സ്‌കൈയുടെ സെഞ്ചുറി. നാലാം നമ്പറിൽ ഒരു താരത്തിന്‍റെ ഏറ്റവുമുയർന്ന സ്കോറാണ് സൂര്യകുമാർ കുറിച്ചത്. സൂര്യകുമാര്‍ യാദവിന്‍റെ രാജ്യാന്തര ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ട്രെന്‍ഡ് ബ്രിഡ്‌ജില്‍ പിറന്നത്. അന്താരാഷ്‍ട്ര ടി20യിൽ സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ് അന്ന് മാറിയിരുന്നു. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം 123 മത്സരങ്ങളില്‍ 2644 റണ്‍സും നേടിയിട്ടുണ്ട്. 

WI vs IND : വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ മൂന്നാം ടി20 ഇന്ന്; സമയത്തില്‍ അപ്രതീക്ഷിത മാറ്റം