രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാനെ അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിൽ എം ഐ ന്യൂയോർക്കിന്റെ നായകനായി നിയമിച്ചു.
ന്യൂയോര്‍ക്ക്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന് പുതിയ ചുമതല. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം ഐ ന്യൂയോര്‍ക്കിന്‍റെ നായകനായാണ് പുരാനെ നിയമിച്ചത്. ഇന്നലെയാണ് 29കാരനായ പുരാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്.
മറ്റന്നാളാണ് മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്. ശനിയാഴ്ച ടെക്സാസ് സൂപ്പര്‍ കിംഗ്സിനെതിരെ ആണ് എം ഐ ന്യൂയോര്‍ക്കിന്‍റെ ആദ്യ മത്സരം. പുരാന് കീഴില്‍ ടീമിന് പുതിയ ഉയരങ്ങള്‍ കീഴടക്കാനാകുമെന്നാണ് കരുതുന്നതെന്ന് എം ഐ എമിറേറ്റ്സ് പറഞ്ഞു. 2023ലെ മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണില്‍ 388 റണ്‍സെടുത്ത പുരാനായിരുന്നു ടോപ് സ്കോറര്‍.
ക്വിന്‍റണ്‍ ഡി കോക്ക്, കെയ്റോണ്‍ പൊള്ളാള്‍ഡ്, റാഷിദ് ഖാന്‍ എന്നിവരും എം ഐ ന്യൂയോര്‍ക്കിലുണ്ട്. ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനായി അഞ്ച് അര്‍ധസെഞ്ചുറികളടക്കം 196.25 സ്ട്രൈക്ക് റേറ്റില്‍ 524 റണ്‍സെടുത്ത് തിളങ്ങിയ പുരാന്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരവും റണ്‍ നേടിയ താരവുമാണ്.
മേജര്‍ ലീഗ് ക്രിക്കറ്റ് സീസണുള്ള എംഐ ന്യൂയോർക്ക് സ്ക്വാഡ്: നിക്കോളാസ് പുരാൻ(ക്യാപ്റ്റൻ), ക്വിന്‍റൺ ഡി കോക്ക്, ജോർജ്ജ് ലിൻഡെ, അസ്മത്തുള്ള ഒമർസായി, കെയ്റോൺ പൊള്ളാർഡ്, മൈക്കൽ ബ്രേസ്‌വെൽ, ട്രെന്‍റ് ബോൾട്ട്, റാഷിദ് ഖാൻ, തജീന്ദർ സിംഗ്, കുൻവർജീത് സിംഗ്, സണ്ണി പട്ടേൽ, ഹീത്ത് റിച്ചാർഡ്‌സ്, നോഷ്തുഷ് കെൻജിഗെ, എഹ്‌സാൻ ആദിൽ, നവീൻ ഉൾ ഹഖ്, റുഷില്‍ ഉഗ്രാകര്‍, മോണക് പട്ടേല്‍, അഗ്നി ചോപ്ര, ശരദ് ലുംബ.


