ലാഹോര്‍ ടെസ്റ്റിന്റെ ആദ്യ ദിനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍ മികച്ച നിലയില്‍. ഇമാം ഉള്‍ ഹഖ്, ഷാന്‍ മസൂദ് എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും ബാബര്‍ അസം നിരാശപ്പെടുത്തി. 

ലാഹോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം പാകിസ്ഥാന്‍ മികച്ച നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തിട്ടുണ്ട്. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് വേണ്ടി ഇമാം ഉള്‍ ഹഖ് (93), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (76) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ബാബര്‍ അസം (23) നിരാശപ്പെടുത്തി. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മുഹമ്മദ് റിസ്വാന്‍ (62), സല്‍മാന്‍ അഗ (52) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെനുരാന്‍ മുത്തുസാമി രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സുള്ളപ്പോള്‍ തന്നെ അബ്ദുള്ള ഷെഫീഖിന്റെ (2)വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താം. പിന്നാലെ ഇമാം - ഷാന്‍ സഖ്യം 161 റണ്‍സ് കൂട്ടിചേര്‍ത്തു. പ്രണേളാന്‍ സുബ്രയെനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. വൈകാതെ ഇമാമും പുരത്തായി. മുത്തുസാമിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ സൗദ് ഷക്കീലിനെ (0) മുത്തുസാമി ഗോള്‍ഡന്‍ ഡക്കാക്കി.

ബാബര്‍ അസമിന് കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാന്‍ സാധിച്ചില്ല. സിമോണ്‍ ഹാര്‍മറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് റിസ്വാന്‍ - അഗ സഖ്യം 114 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

പാകിസ്ഥാന്‍: ഇമാം ഉള്‍ ഹഖ്, അബ്ദുല്ല ഷഫീഖ്, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അഗ, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, നൊമാന്‍ അലി, സാജിദ് ഖാന്‍

ദക്ഷിണാഫ്രിക്ക: ടോണി ഡി സോര്‍സി, റയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മള്‍ഡര്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡെവാള്‍ഡ് ബ്രെവിസ്, കൈല്‍ വെറെയ്നെ (വിക്കറ്റ് കീപ്പര്‍), സെനുരാന്‍ മുത്തുസാമി, പ്രണേളാന്‍ സുബ്രയെന്‍, കാഗിസോ റബാഡ, സൈമണ്‍ ഹാര്‍മര്‍.

YouTube video player