ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം യശസ്വി ജയ്‌സ്വാൾ സയ്യിദ് മുഷ്താഖ് അലി ടി20യിൽ മുംബൈക്കായി കളിക്കും. താരം തന്റെ ലഭ്യത മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.
മുംബൈ: ദക്ഷിണാഫ്രിയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മുംബൈ ടീമിലേക്ക്. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ അദ്ദേഹം മുംബൈക്ക് വേണ്ടി കൡക്കും. ടി20 കളിക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജയ്സ്വാളിന്റെ ലഭ്യത സ്ഥിരീകരിച്ചു. 'അദ്ദേഹം മുഷ്താഖ് അലി ടി20 മത്സരത്തിനായി ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.' ഉദ്യോഗസ്ഥന്‍ ഞായറാഴ്ച പറഞ്ഞു.
2023-24 ക്വാര്‍ട്ടര്‍ ഫൈനലിലാണ് ജയ്സ്വാള്‍ അവസാനമായി മുഷ്താഖ് അലി ടി20യില്‍ കളിച്ചത്. ദേശീയ ടീമിന്റെ ചുമതലകള്‍ കാരണം കഴിഞ്ഞ സീസണില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 23 കാരനായ ജയ്സ്വാള്‍ ടൂര്‍ണമെന്റില്‍ 28 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, 26 ഇന്നിംഗ്സുകളില്‍ നിന്ന് 27 ശരാശരിയിലും 136.42 സ്‌ട്രൈക്ക് റേറ്റിലും 648 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ അദ്ദേഹത്തിനുണ്ട്.
എന്നിരുന്നാലും, രോഹിത് ശര്‍മ്മ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, എംസിഎ ഉദ്യോഗസ്ഥര്‍ക്ക് അത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. 'അദ്ദേഹം ഇതുവരെ അത് ഉറപ്പ് പറഞ്ഞിട്ടില്ല' എംസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെ, രോഹിത് ടി20 ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ടീം വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. രോഹിത്തും ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമായിരുന്നു.
ഷാര്‍ദുല്‍ താക്കൂര്‍ നയിക്കുന്ന മുംബൈ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയങ്ങളുമായി എലൈറ്റ് ഗ്രൂപ്പ് എയില്‍ ഒന്നാമതാണ്. നാളെ ഒഡീഷയ്ക്കെതിരായ ഒരു ലീഗ് മത്സരം കൂടി അവര്‍ ബാക്കിയുണ്ട്. നാല് എലൈറ്റ് ഗ്രൂപ്പുകളില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടും. തുടര്‍ന്ന് സൂപ്പര്‍ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള ഫൈനല്‍ നടക്കും. ഡിസംബര്‍ 12, 14, 16 തീയതികളില്‍ പൂനെയിലെ രണ്ട് വേദികളിലായി സൂപ്പര്‍ ലീഗ് മത്സരങ്ങളും ഡിസംബര്‍ 18 ന് കിരീട പോരാട്ടവും നടക്കും.



