നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ പ്രതികരിച്ചു. ഈ വാർത്ത തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും കുറ്റവാളികൾക്കെല്ലാം അർഹമായ ശിക്ഷ ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും അവർ പറഞ്ഞു.
കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം. നിരവധി അമ്മമാരും സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം കുഞ്ഞ് അനുഭവിച്ച വേദനയുടെ ആഴത്തിൽ മനസുലഞ്ഞ് പോസ്റ്റുകൾ പങ്കിടുന്നുണ്ട്. ആ കുഞ്ഞിന്റെ കണ്ണുകൾ നിങ്ങളുടെയും ഉറക്കം കെടുത്തിയിരുന്നോ എന്ന ചോദ്യവുമായി പ്രതികരിക്കുകയാണ് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ ഇപ്പോൾ. താൻ ഒരു അമ്മയൊന്നും അല്ലെന്നും അതിന്റെ ഫീൽ ഒന്നും അറിയില്ലെന്നും പറഞ്ഞ സൂര്യ, ഈ വാർത്ത മനസിൽ എവിടെയോ കൊളുത്തുവലിക്കുന്നൊരു വേദന സമ്മാനിച്ചുവെന്ന് പറയുന്നു.
കുറ്റം ചെയ്തവരെ പൊതുജനം തല്ലിക്കൊന്നു എന്നൊക്കെ കേൾക്കാറുണ്ടെന്നും അത് കേരളത്തിൽ വരണമെന്ന് പല വാർത്തകൾ കാണുമ്പോഴും തനിക്ക് തോന്നാറുണ്ടെന്നും സൂര്യ പറയുന്നു. പൊതുജനം കയ്യേറിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷമായിരുന്നു കുഞ്ഞിന്റെ വിയോഗ വാർത്തയെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.
സൂര്യ ജെ മേനോന്റെ വാക്കുകൾ ഇങ്ങനെ
എന്നെ ആദ്യമായിട്ടാണ് ഒരു കുട്ടിയുടെ നിസഹായാവസ്ഥയിലുള്ള കണ്ണുകള്‍ പിന്തുടരുന്നത്. ആ വാര്‍ത്ത കേട്ട ശേഷം എന്തോ പോലെയാണ്. ഞാന്‍ ഒരു അമ്മയൊന്നും അല്ല. മാതൃത്വത്തിന്‍റെ ഒരു ഫീലോ കാര്യങ്ങളോ എനിക്ക് അറിയത്തുമില്ല. പക്ഷേ എവിടെ ഒരു കൊളുത്തുവലിക്കുന്നൊരു വേദന. അതിനെക്കാള്‍ വിഷമം ഈ കുറ്റം ചെയ്ത ആളുകള്‍ ജയിലില്‍ പോകുക, നല്ല ഭക്ഷണം കഴിക്കുക, അവര് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടുക. അത്യാവശ്യം സമ്പാദ്യമായിട്ട് വെളിയില്‍ ഇറങ്ങുന്നു.
വധശിക്ഷ വിധിക്കുകയാണെങ്കില്‍ പോലും, ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അതിന്‍റെ അപ്ഡേറ്റും കാര്യങ്ങളുമൊന്നും അറിഞ്ഞില്ല. അതുപോലെ ഷിംജിത. അവരിപ്പോള്‍ പുറത്തിറങ്ങി എന്ന് കേള്‍ക്കുന്നു. വീഡിയോകള്‍ ചെയ്ത് നടക്കുന്നു. ഒരു ഐഡിയ കിട്ടുന്നില്ല. സത്യം പറഞ്ഞാല്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല. അതാണ് പ്രധാന പ്രശ്നം. ചില സമയത്ത് ചില വാര്‍ത്തകള്‍ കേള്‍ക്കും. കുറ്റം ചെയ്തവരെ പൊതുജനം തല്ലിക്കൊന്നു എന്നൊക്കെ. അതൊക്കെ നമ്മുടെ കേരളത്തിലും വന്നെങ്കില്‍ എന്ന് ഇടയ്ക്ക് ഞാന്‍ ആഗ്രഹിക്കാറുണ്ട്. പൊതുവില്‍ വൈലന്‍സ് ആഗ്രഹിക്കുന്ന ആളൊന്നുമല്ല ഞാന്‍. പക്ഷേ ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, പൊതുജനം കയ്യേറിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന നിമിഷമായിരുന്നു ഇന്നലത്തെ ഈ വാര്‍ത്ത.



