- Home
- Sports
- Cricket
- ഇഷാന്‍ കിഷനെ വീണ്ടും തഴഞ്ഞു, സഞ്ജു തുടരും, രോഹിത്തിനെയും കോലിയെയും തരംതാഴ്ത്തി, ബിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചു
ഇഷാന്‍ കിഷനെ വീണ്ടും തഴഞ്ഞു, സഞ്ജു തുടരും, രോഹിത്തിനെയും കോലിയെയും തരംതാഴ്ത്തി, ബിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചു
ബിസിസിഐയുടെ പുതിയ വാർഷിക കരാറിൽ എ പ്ലസ് വിഭാഗം പൂർണ്ണമായും ഒഴിവാക്കിയന്ന് റിപ്പോർട്ട്. വിരാട് കോലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയപ്പോൾ, ശ്രേയസ് അയ്യർ കരാറിലേക്ക് തിരിച്ചെത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എ പ്ലസ് ആര്‍ക്കുമില്ല
പുതിയ വാര്‍ഷിക കരാറുകളില്‍ നിന്ന് 7 കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് വിഭാഗം പൂര്‍ണമായും ഒഴിവാക്കി ബിസിസിഐ.നിലവില്‍ വിരാട് കോലി,രോഹിത് ശര്‍മ എന്നിവര്‍ക്ക് പുറമെ ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയുമായിരുന്നു എ പ്ലസ് കരാറുണ്ടായിരുന്ന താരങ്ങള്‍.
കോലിയെയും രോഹിത്തിനെയും തരംതാഴ്ത്തി
നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന വിരാട് കോലിയെയും രോഹിത് ശര്‍മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി.മൂന്ന് ഫോര്‍മാറ്റിലും ടീമിലുണ്ടാവുമെന്ന് ഉറപ്പുള്ള താരങ്ങൾക്കായിരുന്നു പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ബിസിസിഐ എ പ്ലസ് കരാര്‍ നല്‍കിയിരുന്നത്.
എ ഗ്രേഡില്‍ ഗില്‍
ടെസ്റ്റ്, ഏകദിന ടീം നായന്‍ ശുഭ്‌മാൻ ഗില്ലിനെ എ ഗ്രേഡിലേക്ക് ഉയര്‍ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രക്കും ടെസ്റ്റിലും ഏകദിനത്തിലും കളിക്കുന്ന രവീന്ദ്ര ജഡേജക്കും എ ഗ്രേഡ് കരാര്‍ ലഭിച്ചു.
ശ്രേയസിന് കരാര്‍
രണ്ട് വര്‍ഷമായി കരാറിന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍ക്ക് ബി ഗ്രേഡ് കരാര്‍ നല്‍കിയതും ശ്രദ്ധേയമായി. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം അനുസരിക്കാത്തതിനാണ് ശ്രേയസിനെ രണ്ട് വര്‍ഷമായി കരാറിന് പുറത്ത് നിര്‍ത്തിയത്.
കോലിക്കും രോഹിത്തിനും ബി ഗ്രേഡ്
ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് ബി ഗ്രേഡിലാണ്. രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ്, വാഷിംഗ്ടൺ സുന്ദർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവരാണ് ബി ഗ്രേഡിലുള്ള താരങ്ങള്‍.
സഞ്ജുവിന് സ്ഥാനക്കയറ്റമില്ല
മലയാളി താരം സഞ്ജു സാംസണ്‍ സി ഗ്രേഡ് കരാറില്‍ തുടര്‍ന്നു.അക്സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജൂറൽ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ്മ, സായ് സുദർശൻ, രവി ബിഷ്ണോയ്, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരാണ് സഞ്ജുവിന് പുറമെ സി ഗ്രേഡിലുള്ളത്.
ഇഷാന്‍ കിഷനെ വീണ്ടും തഴഞ്ഞു
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള നിര്‍ദേശം അവഗണിച്ചതിന് ശ്രേയസിനൊപ്പം കരാറില്‍ നിന്ന് പുറത്തായ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ ഇത്തവണയും വാര്‍ഷിക കരാറിലേക്ക് പരിഗണിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയിട്ടും കിഷന് കരാര്‍ നല്‍കാതിരുന്നത് ശ്രദ്ധേയമായി.
സര്‍ഫറാസും പാട്ടീദാറും പുറത്ത്
കഴിഞ്ഞ തവണ സി ഗ്രേഡിലുണ്ടായിരുന്ന സര്‍ഫറാസ് ഖാനെയും രജത് പാട്ടീദാറിനെയും ഇത്തവണ പൂര്‍ണമായും തഴഞ്ഞു. സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയിട്ടും ടീമിലേക്ക് പരിഗണിക്കാതിരിക്കുമ്പോഴാണ് കരാറില്‍ നിന്നും ഒഴിവാക്കിയത്.
ഷമിക്കും സ്ഥാനമില്ല
കഴിഞ്ഞ വര്‍ഷം എ ഗ്രേഡിലുണ്ടായിരുന്ന പേസര്‍ മുഹമ്മദ് ഷമിയെയും വാര്‍ഷിക കരാറുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ഇതോടെ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന മഷിയുടെ പ്രതീക്ഷ മങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

