- Home
- News
- International News
- ഇറാനിലെ ഷഹീദ് ഡ്രോണുകള്‍ കുഴപ്പക്കാര്‍; തകര്‍ക്കാന്‍ പ്രയാസം; തുറന്നുപറഞ്ഞ് യുഎസ്
ഇറാനിലെ ഷഹീദ് ഡ്രോണുകള്‍ കുഴപ്പക്കാര്‍; തകര്‍ക്കാന്‍ പ്രയാസം; തുറന്നുപറഞ്ഞ് യുഎസ്
ഇറാന്റെ ഷഹീദ് ഡ്രോണുകള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി അമേരിക്കന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. ഡ്രോണാക്രമണം മുഴുവനായി തടയാന്‍ യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കില്ലെന്നും ട്രംപ് ഭരണകൂടം വിലയിരുത്തി.

ചൊവ്വാഴ്ച കാപ്പിറ്റോള്‍ ഹില്ലില്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗത്തിലാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടച്ചിട്ട ഹാളില്‍ നടന്ന യോഗത്തിലെ വിശദാംശങ്ങള്‍ സി എന്‍ എന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പങ്കെടുത്ത യോഗത്തില്‍, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്നുമാണ് ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിശദീകരിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രശ്‌നമാണ് ഈ ഡ്രോണുകള്‍ സൃഷ്ടിക്കുന്നതെന്ന് ഇരുവരും സമ്മതിച്ചു.
വളരെ താഴ്ന്നും പതുക്കെയും പറക്കുന്നവയാണ് ഇറാന്റെ ഈ ഡ്രോണുകള്‍. ബാലിസ്റ്റിക് മിസൈലുകളില്‍നിന്നുള്ള ഈ വ്യത്യസ്തത കാരണം, ഈ ഡ്രോണുകളെ കണ്ടെത്തി തകര്‍ക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍, ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നതായും, ഗള്‍ഫിലെ സഖ്യരാഷ്ട്രങ്ങള്‍ ആവശ്യത്തിന് മിസൈല്‍ വേധ ആയുധങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി-റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനുമായുള്ള യുദ്ധം രൂക്ഷമാവുകയും ആഗോള ഊര്‍ജ്ജ പ്രതിസന്ധി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു മുന്നില്‍ ട്രംപ് ഭരണകൂടം വിശദീകരണം നടത്തിയത്. ഇറാന്റെ മിക്ക സൈനിക താവളങ്ങളും തകര്‍ത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. അമേരിക്ക ഇറാന്റെ ഭരണനേതൃത്വത്തെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു.
യുദ്ധം ഇറാനില്‍ അരാജകത്വം സൃഷ്ടിക്കുന്നത് എങ്ങനെ തടയാനാവും എന്ന ചോദ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. ഇറാനിലെ ഭരണമാറ്റം ഉപലക്ഷ്യം മാത്രമാണെന്നും അവര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ ശേഷി നശിപ്പിക്കുക, ഇറാന്‍ നാവികസേനയെ തകര്‍ക്കുക, ഇറാന്റെ ആണവായുധ മോഹങ്ങള്‍ അവസാനിപ്പിക്കുക, മേഖലയിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ ആയുധം നല്‍കുന്നത് തടയുക എന്നിവയാണ് പ്രധാനലക്ഷ്യങ്ങളെന്ന ട്രംപിന്റെ വാദം അവര്‍ ആവര്‍ത്തിച്ചു.
ഇറാനിലെ അടുത്ത പരമോന്നത നേതാവ് ആരായിരിക്കും എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സൂചനയൊന്നും നല്‍കിയില്ല. യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കും എന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. അമേരിക്കയുടെ ഇടപെടല്‍ മൂന്ന് മുതല്‍ അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്നാണ് സൂചനയെന്ന് അലബാമയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോമി ട്യൂബര്‍വില്ലെ പറഞ്ഞു. എന്നാല്‍ യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ലെന്ന് മിസൗറിയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോഷ് ഹാവ്‌ലി പറഞ്ഞു.
യുദ്ധം ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചതായി ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് പറഞ്ഞു. അമേരിക്കയ്‌ക്കോ മേഖലയിലെ യുഎസ് താല്പര്യങ്ങള്‍ക്കോ പെട്ടെന്നുള്ള ഭീഷണി നിലവിലില്ലാത്ത സാഹചര്യത്തില്‍, ഇത്തരമൊരു യുദ്ധത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ നടത്തുന്ന ഈ സൈനിക നടപടിയെ 'യുദ്ധം' എന്ന് വിളിക്കാമോ എന്ന ചോദ്യത്തിന്, ഇതൊരു 'സൈനികനീക്കം ആണെന്നാണ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

