രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ശ്വസന തുള്ളികൾ വഴി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്നു.Influenza A virus subtype H3N2  

ദില്ലിയിൽ ഇൻഫ്ലുവൻസ എ വൈറസായ എച്ച്3എൻ2 ഇൻഫ്ലുവൻസ പടരുന്നതായി റിപ്പോർട്ട്. ഈ വൈറസിനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും കൃത്യസമയത്ത് എങ്ങനെ സുഖം പ്രാപിക്കാമെന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ആശുപത്രികൾ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ഇൻഫ്ലുവൻസ വൈറസാണ് എച്ച്3എൻ2. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ശ്വസന തുള്ളികൾ വഴി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്നു. രോഗബാധിതനായ ഒരാളുമായി അടുത്തിടപഴകുന്നതും മലിനമായ പ്രതലങ്ങളുമായി സമ്പർക്കം പുലർത്തുന്നതും രോ​ഗസാധ്യത കൂട്ടുന്നു.

എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിന്റെ ലക്ഷണങ്ങൾ

കഠിനമായ പനി

സ്ഥിരമായ ചുമ

തൊണ്ട വേ​ദന

ശരീരവേദനയും പേശിവേദനയും

അമിത ക്ഷീണവും ബലഹീനതയും

തലവേദന

മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്

വൈറസ് ബാധയേറ്റ് 1-4 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മിക്ക വ്യക്തികൾക്കും സങ്കീർണതകളില്ലാതെ സുഖം പ്രാപിക്കാൻ കഴിയുമെങ്കിലും ഇൻഫ്ലുവൻസ ചിലപ്പോൾ ന്യുമോണിയ പോലുള്ള കൂടുതൽ ഗുരുതരമായ രോഗമായി (പ്രായമായവരിലും, കുട്ടികളിലും, ഗർഭിണികളിലും) വികസിച്ചേക്കാം. ആരോഗ്യമുള്ളവരിൽ ഭൂരിഭാഗവും വിശ്രമത്തിലൂടെ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ഈ രോ​ഗത്തിൽ നിന്ന് മുക്തി നേടുന്നു. അതേസമയം മറ്റുള്ളവർ പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ഒഴിവാക്കാൻ മരുന്നുകൾ ഉപയോഗിക്കുന്നു.

പ്രതിരോധമാർ​ഗങ്ങൾ എന്തൊക്കെ?

എല്ലാ വർഷവും ഇൻഫ്ലുവൻസയ്‌ക്കെതിരെ വാക്സിനേഷൻ എടുക്കുക.

സോപ്പും വെള്ളവും ഉപയോ​ഗിച്ച് കെെകൾ ഇടയ്ക്കിടെ കഴുകുക.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈമുട്ട് അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് വായ മൂടുക.

തിരിക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക.

പതിവായി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.

ദില്ലിയിലെ ജനങ്ങൾ ജാഗ്രത പാലിക്കാനും മുൻകരുതലുകൾ എടുക്കാനും മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വിദഗ്ധരെ സമീപിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.