സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ കോലം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ബിജെപി എംഎൽഎ അനുപമ ജയ്‌സ്വാളിനെ അദ്ദേഹം ആശുപത്രിയിലെത്തി സന്ദർശിച്ചു. രാഷ്ട്രീയത്തിനപ്പുറം, അഖിലേഷിന്‍റെ ഈ പ്രവൃത്തിയെ രാഷ്ട്രീയ മര്യാദയുടെ ഉത്തമ ഉദാഹരണമെന്നാണ് എംഎൽഎയുടെ കുടുംബം വിശേഷിപ്പിച്ചത്.
ലഖ്നൗ: രാഷ്ട്രീയ വൈരത്തിനപ്പുറം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അപൂർവ്വമായൊരു കൂടിക്കാഴ്ചയ്ക്ക് വേദിയായി ലഖ്നൗ. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ കോലം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ബിജെപി എംഎൽഎ അനുപമ ജയ്‌സ്വാളിനെ അദ്ദേഹം ആശുപത്രിയിലെത്തി സന്ദർശിച്ചു. ബഹ്‌റൈച്ചിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ അപ്രതീക്ഷിതമായി തീ ആളിപ്പടർന്നാണ് എംഎൽഎയ്ക്ക് പരിക്കേറ്റത്. ലഖ്‌നൗവിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനുപമയെയും കുടുംബാംഗങ്ങളെയും കണ്ട അഖിലേഷ്, അവരുടെ ആരോഗ്യസ്ഥിതി ചോദിച്ചറിയുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
സമൂഹത്തിൽ വിദ്വേഷത്തിന്‍റെ തീ ജ്വാലകളല്ല, മറിച്ച് സൗഹൃദത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷമാണ് വേണ്ടതെന്ന് സന്ദർശനത്തിന് ശേഷം അഖിലേഷ് യാദവ് പ്രതികരിച്ചു. രാഷ്ട്രീയം രാഷ്ട്രീയത്തിന്‍റെ വഴിക്ക് നടക്കുമെന്നും എന്നാൽ മനുഷ്യബന്ധങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അഖിലേഷിന്‍റെ ഈ നീക്കത്തെ രാഷ്ട്രീയ മര്യാദയുടെയും മാനുഷിക പരിഗണനയുടെയും ഉത്തമ ഉദാഹരണമെന്നാണ് അനുപമ ജയ്‌സ്വാളിന്റെ കുടുംബം വിശേഷിപ്പിച്ചത്. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും എംഎൽഎയുടെ ആരോഗ്യവിവരങ്ങൾ ഫോണിലൂടെ ചോദിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ബഹ്‌റൈച്ചിൽ നടന്ന 'മഹിളാ ജനക്രോശ് മാർച്ചി'നിടെയാണ് അപകടമുണ്ടായത്. കോലത്തിന് തീ കൊളുത്തിയ ഉടൻ തീ ആളിപ്പടരുകയായിരുന്നു. അനുപമയുടെ മുഖത്തും നെറ്റിയിലുമായി 75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എംഎല്‍എ.


