കുതിരക്കച്ചവടം ഉറപ്പായതോടെ ഹരിയാനയിലെ എംഎൽഎമാരെ ഛത്തീസ്ഗഢിലെ റിസോട്ടിലേക്ക് മാറ്റി


ദില്ലി: രാജസ്ഥാൻ, ഹരിയാന രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സമ്മർദ്ദത്തിലേക്ക്. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഇറങ്ങിയതോടെ കോൺഗ്രസിൻറെ ജയം ഉറുപ്പിച്ച സീറ്റുകളിൽ പ്രതിസന്ധിയായി. 

കുതിരക്കച്ചവടം ഉറപ്പായതോടെ ഹരിയാനയിൽ എം എൽ എ മാരെ ഛത്തീസ്ഗഢിലെ റിസോട്ടിലേക്ക് മാറ്റി. സംസ്ഥാനത്തിന് പുറത്തുനിനുള്ള അജയ് മാക്കന് സീറ്റ് നൽകിയതിൽ എം എൽ എ മാർക്ക് പ്രതിഷേധമുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ് ജയമുറപ്പിച്ച മൂന്നാമത്തെ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ ബിജെപി ഇറക്കിയതോടെ ഒപ്പമുള്ള കക്ഷികളുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന് കോൺഗ്രസ് ഭയക്കുന്നു. 

രാജസ്ഥാനിലും കുതിരക്കച്ചവടത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. ഇതിനിടെ ത്സാർഖണ്ഡിൽ ഹൈക്കമാൻഡിൻറെ അനുനയ ശ്രമത്തിന് സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. ജെഎംഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണോയെന്ന് ആലോചിക്കേണ്ടി വരുമെന്ന് ഒരു വിഭാഗം എം എൽ എ മാർ വ്യക്തമാക്കി. ജെഎംഎം വഞ്ചിച്ചെന്നും2020ൽ ഷിബു സോറന് സീറ്റ് നൽകിയപ്പോഴുള്ള ധാരണ തെറ്റിച്ചെന്നും നേതാക്കൾ ആരോപിച്ചു. നേതാക്കളെ സാഹചര്യം ബോധ്യപ്പെടുത്തുമെന്നായിരുന്നു സംസ്ഥാനത്തിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെയുടെ പ്രതികരണം.

തനിക്ക് കിട്ടേണ്ട ഉപരാഷ്ട്രപതി പദവി ഉമ്മൻചാണ്ടി അട്ടിമറിച്ചെന്ന് പി.ജെ.കുര്യൻ

ദില്ലി: ഉപരാഷ്ട്രപതിയാകാന്‍ കഴിയാതെ പോയത് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ മൂലമെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍റെ വെളിപ്പെടുത്തല്‍.രാജ്യ സഭ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നിലും ഉമ്മന്‍ചാണ്ടിയാണെന്ന് കുര്യന്‍ തുറന്നടിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് നേതൃപാടവമില്ലാത്തതാണ് കോണ്‍ഗ്രസിന്‍റെ തകര്‍ച്ചക്ക് കാരണമായതെന്നും ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന പുതിയ പുസ്തകത്തില്‍ പി ജെ കുര്യന്‍ വിമര്‍ശിക്കുന്നു. 

ഉപരാഷ്ച്ടപതിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും താല്‍പര്യം. പ്രധാനമന്ത്രിയെ കാണാന്‍ രണ്ട് തവണ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെടുന്നു. ആ പദവിക്ക് കുര്യന്‍ എന്തു കൊണ്ടും യോഗ്യന്‍ എന്ന് കേരളത്തില്‍ വന്ന് കുര്യനെ വേദിയിലിരുത്തി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ വെങ്കയ്യ നായിഡു പ്രസംഗിക്കുന്നു. അന്ന് തുടങ്ങി തിരിച്ചടിയെന്നാണ് പി ജെ കുര്യന്‍ പറയുന്നത്. ഗാന്ധി കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവസരം ഉമ്മന്‍ചാണ്ടി നഷ്ചപ്പെടുത്തി. 

രാജ്യസഭ സീറ്റ് നിര്‍ബന്ധിച്ച് മാണി ഗ്രൂപ്പിനെ ഏല്‍പിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് സീറ്റ് തരട്ടെയെന്ന് ചോദിച്ചാല്‍ വേണ്ടെന്ന് പറയുമോയെന്നായിരുന്നു ഇക്കാര്യം തന്നെയറിയിച്ച ജോസ് കെ മാണി ചോദിച്ചതെന്ന് കുര്യന്‍ വിവരിക്കുന്നു. രാജ്യ സീറ്റിന് എന്തുകൊണ്ടും അര്‍ഹനാണെന്ന് തന്നോട് പറയുകയും അതിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും ഉറപ്പ് നല്‍കിയെ ചെന്നിത്തലയെ പിന്നെ കാണുന്നത് ഉമ്മന്‍ചാണ്ടിക്കൊപ്പം. കെ കരുണാകരനെതിരെ ദില്ലി കേന്ദ്രീകരിച്ച് നടന്ന പടയൊരുക്കത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെ കരുവാക്കിയെന്നും കുര്യന്‍ കുറ്റപ്പെടുത്തുന്നു. 

ഗ്രൂപ്പ് 23നൊപ്പം ചേര്‍ന്ന് നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്ന കുര്യന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും പുസ്തകത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നു.ആരോടും ചര്‍ച്ച നടത്താതെ കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തന രീതി രാഹുല്‍ മാറ്റിമറിച്ചു. യുവാക്കളെയും മുതിര്‍ന്നവരെയും ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയാത്ത രാഹുലിന് രാജീവ് ഗാന്ധിയുടെ നേതൃ ഗുണമില്ലെന്നും തുറന്നടിക്കുന്നു. രാജ്യസഭ ഉപാധ്യക്ഷനായിരുക്കുമ്പോള്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന തന്നോട് രാഹുല്‍ഗാന്ധിക്ക് അതൃപ്ചിയുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തുന്നു. രാജ്യസഭ സീറ്റ് നിഷേധിച്ചതു മുതല്‍ സംസ്ഥാന നേതൃത്വവുമായി ഇണങ്ങിയും പിണങ്ങിയും പോകുന്ന കുര്യന്‍റെ സത്യത്തിലേക്കുള്ള സഞ്ചാരങ്ങള്‍ എന്ന ജീവിതാനുഭവ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ പ്രസാധകന്‍ മാസികയാണ് പുറത്ത് വിട്ടിരിക്കുന്നത്.