ദില്ലി-എൻസിആറിലെ ആദ്യ ബാരിയർ ലെസ് ടോളിങ് സംവിധാനം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് പുതിയ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ് സംവിധാനം ഒരുങ്ങിയത്. 

ദില്ലി: ടോൾ പ്ലാസകളിൽ അനുഭവപ്പെടുന്ന തിരക്ക് പഴങ്കഥയാകും, യാത്രക്കാർക്ക് ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ യാത്ര തുടരാം. ദില്ലി-എൻസിആറിലെ ആദ്യ ബാരിയർ ലെസ് ടോളിങ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ആദ്യ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ് സംവിധാനം നടപ്പിലായത്. ഇതോടെ, ടോൾ ലെയ്നുകളിൽ വാഹനം നിർത്താതെ യാത്ര തുടരാനും ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിക്കും. കൂടാതെ, ടോൾ ബൂത്തുകളിൽ പലപ്പോഴും ഉണ്ടാകുന്ന തർക്കങ്ങൾക്കും പരിസമാപ്തിയാകും.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തെ ടോൾ ബൂത്തുകൾക്ക് അന്തകനാകുന്ന പുതിയ സംവിധാനമാണ് എംഎൽഎഫ്എഫ്. ടോൾ പ്ലാസകളിലെ ഓരോ ലെയ്നുകളിലും ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ്, ലെയ്നുകളിൽതന്നെ സ്ഥാപിച്ചിരിക്കുന്ന ഫാസ്ടാഗ് റീഡിങ് സംവിധാനത്തിലേക്ക് എത്തിക്കും. വേരിഫിക്കേഷൻ പൂ‍ർത്തിയാകുന്നതോടെ, വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് അക്കൗണ്ടിൽനിന്ന് ടോൾ തുക ഈടാക്കും. ഇതോടെ, ടോൾ നൽകാൻ സ്കാനറുകൾക്ക് മുന്നിൽ വാഹനം നിർത്തേണ്ടതോ വേ​ഗത കുറയ്ക്കേണ്ടതോ ആയ സാഹചര്യം ഒഴിവാകും.

അതേസമയം ഫാസ്ടാഗ് അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിലും വാഹനത്തിന് ഫാസ്ടാഗില്ലെങ്കിലും സമാന പ്രക്രിയ നടക്കും, ശേഷം, ടോൾ തുക അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഇ-നോട്ടീസ് വാഹന ഉടമയ്ക്ക് ലഭിക്കും. 72 മണിക്കൂറിനകം ടോൾ അടച്ചില്ലെങ്കിൽ ടോൾ തുകയുടെ ഒന്നര മടങ്ങാകും പിഴ. തുട‍ർച്ചയായി നിയമലംഘനം ഉണ്ടായാൽ ഫാസ്റ്റടാ​ഗ് താൽക്കാലികമായി തടയുകയോ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയോ വാ​ഹനം പിടിച്ചെടുക്കുകയോ പോലുള്ള കടുത്ത നടപടികളും നേരിട്ടേക്കാം.

ആദ്യം ദില്ലിയിൽ, പിന്നാലെ രാജ്യത്താകമാനം

രാജ്യത്തെ ദേശീയപാതകളിലുള്ള 1300ലധികം ടോൾ പ്ലാസകളിൽ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ ആലോചന. ഇതുവഴി 7,000 കോടിയോളം രൂപ പ്രതിവർഷം ലാഭിക്കാനാകുമെന്ന് സർക്കാർ കരുതുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ടോൾ പ്ലാസകളിൽ ക്യാഷ് പേയ്മെൻ്റുകൾ നിർത്തലാക്കിയിരുന്നു.