ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി. ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം നിർബന്ധമാക്കാൻ ബിജെപി സർക്കാരിൻ്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുവന്നു. ന്യുനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന മുഴുവൻ എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഉത്തരവ് ബാധകമാകും.

സംസ്ഥാനത്തുടനീളം ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള അസംബ്ലി പ്രാർത്ഥനയിൽ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നുവെന്ന് മദ്രസ വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇത് ഉടനടി പ്രാബല്യത്തിൽ വരുന്നതാണെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിർബന്ധമാക്കിയതിന് പിന്നാലെയാണ് മദ്രസകൾക്കും സമാന ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ ക്ലാസുകൾക്ക് മുന്നോടിയായി നടക്കുന്ന അസംബ്ലികളിൽ വന്ദേ മാതരത്തിൻ്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നാണ് സ്കൂളുകൾക്കായി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഉത്തരവുകൾ ഉണ്ടായത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ വന്ദേമാതരത്തിന് പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചിരുന്നു. വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം പ്രമാണിച്ചായിരുന്നു നടപടി. എല്ലാ സർക്കാർ, സ്കൂൾ പരിപാടികളിലും ദേശീയഗാനമായ 'ജനഗണമന'യ്ക്ക് മുൻപായി വന്ദേമാതരത്തിൻ്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചിരുന്നത്. അതിനിടെ, തമിഴ്നാട്ടിലും കേരളത്തിലും മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ചൊല്ലിയത് പ്രതിപക്ഷം ചോദ്യംചെയ്ത് ചർച്ചയായിട്ടുണ്ട്. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

