മുംബൈയിൽ ഓടുന്ന ലോക്കൽ ട്രെയിനിൽ വെച്ച് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ച മോഷ്ടാവ് യുവാവിനെ പാളത്തിലേക്ക് തള്ളിയിട്ടു. ട്രെയിനിനടിയിൽ പെട്ട 30കാരനായ റിതേഷ് രാകേഷിന്റെ ഇടതുകാൽ അറ്റുപോയി. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് യുവാവിനെ പാളത്തിലേക്ക് തള്ളിയിട്ടു. പാളത്തിൽ വീണ യുവാവിൻ്റെ ഇടതുകാൽ ട്രെയിനിനടിയിൽപെട്ട് അറ്റുപോയി. മുംബൈക്കടുത്ത് താനെയിൽ ലോക്കൽ ട്രെയിനിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിതേഷ് രാകേഷ് എന്ന 30കാരനാണ് കാലുകൾ നഷ്‌ടമായത്. സംഭവത്തിൽ പ്രതിയായ കൈലാഷ് ബാലകൃഷ്ണ ജാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 18 ന് രാത്രി 11.05 ഓടെയാണ് താനെയിലെ ബദ്‌ലാപുർ സ്റ്റേഷനിൽ നിന്ന് പാസഞ്ചർ ട്രെയിനിൽ യുവാവ് കയറിയത്. 40 മിനിറ്റിന് ശേഷം ട്രെയിൻ അംബർനാഥിലെത്തി. ട്രെയിൻ നിർത്തുന്നതിന് മുൻപ് റിതേഷിന് തൊട്ടടുത്തിരുന്നയാൾ ഫോൺ തട്ടിപ്പറിഞ്ഞ് പുറത്തേക്ക് ചാടാൻ ശ്രമിച്ചു. എന്നാൽ റിതേഷ് നീക്കം തടഞ്ഞു. ഇതോടെ പ്രതി ഇദ്ദേഹത്തെ ട്രെയിനിൽ നിന്ന് താഴേക്ക് ഇടുകയായിരുന്നു. ട്രെയിനിനടിയിലേക്ക് വീണ യുവാവിൻ്റെ ഇടതുകാലിന് മുകളിലൂടെ ട്രെയിൻ കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ച ശേഷം ഇദ്ദേഹത്തിൻ്റെ പരിക്കേറ്റ കാൽ മുട്ടിന് താഴേക്ക് മുറിച്ചുമാറ്റി. ഇദ്ദേഹത്തിന് തലയ്ക്കും ഇടത് കവിളിലും ഇടത് കണ്ണിനും പരിക്കേറ്റിട്ടുണ്ട്. റെയിൽവെ പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹം താനെയിലെ കഇഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.


