മഹാരാഷ്ട്രയിലെ പൂനെയിൽ ലിഫ്റ്റിൽ കുടുങ്ങിയ ഏഴുവയസ്സുകാരൻ മരിച്ചു. ഒന്നര മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയ ശിവാൻഷ് ശൈലേജ് ദത്ത് ആണ് മരിച്ചത്. പൂനെയിൽ പാർപ്പിട സമുച്ചയത്തിലാണ് അപകടം ഉണ്ടായത്.
പൂനെ: പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ ഏഴുവയസ്സുകാരന് ദാരുണാന്ത്യം. ശിവാൻഷ് ശൈലേജ് ദത്ത് ആണ് മരിച്ചത്. മുകൾനിലയിലേക്ക് പോകുന്നതിനിടെ ലിഫ്റ്റ് നിന്നുപോകുകയും കുട്ടി കുടുങ്ങുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലിഫ്റ്റിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിൻഹാഗാദ് റോഡിലെ നിംബാജിനഗറിലുള്ള റിദ്ധി സിദ്ധി അപ്പാർട്ട്മെൻ്റിലെ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 10 മണിയോടെ അപ്പാർട്ട്മെൻ്റ് പരിസരത്ത് ശിവാൻഷ് കളിക്കുകയായിരുന്നു. ഇതിനിടെ കെട്ടിടത്തിൻ്റെ ലിഫ്റ്റിൽ കയറിയ കുട്ടി, ബട്ടണുകളിൽ ഒന്ന് ഞെക്കി. മുകളിലേക്ക് പൊങ്ങിയ ലിഫ്റ്റ് രണ്ടാംനിലയിൽ എത്തും മുൻപേ പകുതിക്ക് നിന്നുപോയി. ഇതോടെ കുട്ടി ലിഫ്റ്റിൽ കുടുങ്ങുന്ന സാഹചര്യം ഉണ്ടായി.
ഏറെ നേരം കഴിഞ്ഞിട്ടും ശിവാൻഷ് വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും മറ്റ് താമസക്കാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ, ലിഫ്റ്റ് കുടുങ്ങിയപ്പോയതാകാമെന്ന് സംശയം താമസക്കാർക്ക് ഉണ്ടായി. രാത്രി 11:30 ഓടെ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസും ഫയർ ഫോഴ്സും ചേർന്ന് ലിഫ്റ്റ് തുറന്നപ്പോഴേക്കും കുട്ടി പ്രതികരിക്കുന്നില്ലായിരുന്നു.
അടച്ചിട്ട സ്ഥലത്ത് ദീർഘനേരം കുടുങ്ങിക്കിടന്നതാകാം കുട്ടിയുടെ മരണകാരണമെന്നാണ് പോലീസിൻ്റെ സംശയം. സംഭവത്തിൽ മരണകാരണം കൃത്യമായി സ്ഥിരീകരിക്കേണ്ടതുണ്ട്. പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ലിഫ്റ്റിന് സാങ്കേതിക തകരാർ ഉണ്ടായതായി കണ്ടെത്താനായിട്ടില്ല. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


