പഴകിയ വസ്ത്രങ്ങളും ചെരിപ്പുകളും ധരിച്ചാണ് കുട്ടികളുടെ യാത്ര. ദൃഢനിശ്ചയത്തോടെ ഒട്ടും സമയം കളയാതെ ഇരുവരും നായയെ കൊണ്ടുപോവുകയാണ്

നോയിഡ: ഹൃദയസ്പർശിയായ ഒരു വീഡിയോ, നോയിഡയിലെ രണ്ട് കൊച്ചുകുട്ടികൾ തങ്ങളുടെ പരിക്കേറ്റ വളർത്തുനായയോട് കാണിക്കുന്ന അസാധാരണ സ്നേഹമാണ് ദൃശ്യങ്ങളിൽ. കൊടും വെയിലിൽ ഒരു ട്രോളി വണ്ടിയിൽ നായയെ ഇരുത്തി ഒരാൾ പിന്നിൽ നിന്ന് തള്ളിയും മറ്റയാൾ മുന്നിൽ നിന്ന് വലിച്ചും പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. ആശുപത്രിയിലേക്കാണ് നായയെ ഇവര്‍ കൊണ്ടുപോകുന്നത്.

പഴകിയ വസ്ത്രങ്ങളും ചെരിപ്പുകളും ധരിച്ചാണ് കുട്ടികളുടെ യാത്ര. ദൃഢനിശ്ചയത്തോടെ ഒട്ടും സമയം കളയാതെ ഇരുവരും നായയെ കൊണ്ടുപോവുകയാണ്. 'ഈ രണ്ട് കുട്ടികൾക്ക് യാതൊരു സൊകര്യങ്ങളും ഇല്ലെങ്കിലും, അവര്‍ ആ പട്ടിയെ ഉപേക്ഷിച്ചില്ല. സൗകര്യത്തേക്കാൾ ആ നായയോടുള്ള സ്നേഹവും ദയയുമാണ് അവരെ നയിക്കുന്നത്. ഈ സ്നേഹവും ധൈര്യവുമാണ് നമുക്ക് വേണ്ടത്, ഇതൊക്കെ തന്നെയാണ് ആഘോഷിക്കപ്പെടേണ്ടതും" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. റോഡരികിലൂടെ കുട്ടികൾ വേഗത്തിൽ നടന്നുപോകുമ്പോൾ, ഒരു വഴിയാത്രക്കാരൻ അവരെ തടഞ്ഞ് കാര്യം തിരക്കുന്നു. അവർ ഇപ്പോൾ ആശുപത്രിയിൽ നിന്ന് വരികയാണെന്നും, എന്നാൽ കൂടുതൽ ചികിത്സയ്ക്കായി തിരികെ പോകണമെന്നുമാണ് മഞ്ഞ ടീ-ഷർട്ട് ധരിച്ച കുട്ടി വിശദീകരിക്കുന്നത്

മുംബൈയിലെ തെരുവുനായ്ക്കളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താവായ @streetdogsofbombay പങ്കുവെച്ച പോസ്റ്റിൽ ഇങ്ങനെ കുറിക്കുന്നു, "നോയിഡയിലെ ഒരു മൃഗാശുപത്രിയിലേക്ക് രണ്ട് കൊച്ചുകുട്ടികൾ നടന്നുചെന്നു, അവരുടെ കയ്യൽ പണമില്ല, മറ്റ് സൗകര്യങ്ങളൊന്നുമില്ല, അവരുടെ നായയോടുള്ള അതിയായ സ്നേഹവും ദയ നിറഞ്ഞ ഹൃദയവും മാത്രം. അവർ രണ്ടാമതൊന്ന് ആലോചിച്ചില്ല. മറ്റൊരാളുടെ സഹായത്തിന് കാത്തുനിന്നുമില്ല. പല മുതിർന്നവരും ചെയ്യാത്തത് അവർ ചെയ്തു. ഇവരാണ് യഥാർത്ഥ ഹീറോകൾ. അവരെപ്പോലെയുള്ള കൂടുതൽ കുട്ടികൾ വളരട്ടെ, ദയയും ധൈര്യവും സഹാനുഭൂതിയും നിറഞ്ഞവർ. ഈ കാഴ്ച നമുക്ക് വലിയ പ്രത്യാശ നൽകുന്നു."

കണ്ടുനിന്നവരെയെല്ലാം ഹൃദയനിറയ്ക്കുന്നതായിരുന്നു കുട്ടികളുടെ ഈ പ്രവൃത്തി. അതിവേഗം രണ്ടര ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. 25000ൽ അധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചു. നിസ്വാര്‍ത്ഥമായ കുട്ടി മനസിന് വ്യാപകമായ പ്രശംസയാണ് ലഭിച്ചത്. തന്റെ രാജ്യത്തിന്റെ ഭാവി ഇത്തരം ദയയുള്ള കരങ്ങളിലാണ് എന്നായിരുന്നു ഒരാൾ കുറിച്ചത്.ദൈവം ഈ നായ്ക്കുട്ടിയെയും ദയയുള്ള ഹൃദയമുള്ളവരെയും അനുഗ്രഹിക്കട്ടെ എന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു.

View post on Instagram