കുട്ടികൾ കുളിക്കാനോ നീന്താനോ ആയി വെള്ളത്തിൽ ഇറങ്ങിയപ്പോഴുണ്ടായ അപകടമെന്നാണ് സംഭവത്തെ നിരീക്ഷിക്കുന്നത്.

ദ്വാരക: പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരക സെക്ടർ 24ൽ ദില്ലി വികസന അതോറിറ്റിയുടെ ഗോൾഫ് കോഴ്‌സിനുള്ളിലെ കുളത്തിൽ മുങ്ങി മൂന്ന് കുട്ടികൾ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് ദ്വാരക സെക്ടർ 23 പൊലീസ് സ്റ്റേഷനിൽ അപകടത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളും സ്ഥലത്തെത്തി. ഏകദേശം 7 അടി താഴ്ചയുള്ള കുളത്തിൽ കുട്ടികൾ മുങ്ങിപ്പോയ നിലയിലായിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരിച്ച കുട്ടികളെ രവി ജയ്‌സ്വാൾ (8), വീർ ജയ്‌സ്വാൾ (11), ഹർഷ് (11) എന്നിവരായി തിരിച്ചറിഞ്ഞു. ഇതിൽ രവിയും വീറും സഹോദരങ്ങളാണ്. ഇവർ ഗോയ്ല ഡയറി ഭാഗത്ത് താമസിക്കുന്നവരാണെന്നും ബുധനാഴ്ച രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ കുളിക്കാനോ നീന്താനോ ആയി വെള്ളത്തിൽ ഇറങ്ങിയപ്പോഴുണ്ടായ അപകടമെന്നാണ് സംഭവത്തെ നിരീക്ഷിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

നിർമ്മാണത്തിലിരിക്കുന്ന ഈ ഗോൾഫ് കോഴ്‌സ് പരിസരം വേലികെട്ടി തിരിച്ചതാണെങ്കിലും കുട്ടികൾ എങ്ങനെ ഉള്ളിൽ കടന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. മരത്തിൽ കയറിയോ മറ്റോ കുട്ടികൾ ഉള്ളിലേക്ക് കടന്നതാകാം എന്ന് പൊലീസ് സംശയിക്കുന്നത്. സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നിട്ടും കുട്ടികൾ ഉള്ളിൽ പ്രവേശിച്ചത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ഉയരുന്നുണ്ട്. അപകടത്തെക്കുറിച്ച് ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇത് ഒരു അപകടമരണമാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം