പ്രതികളിലൊരാളായ മുകേഷ് പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ദില്ലി: 62 കാരനെ തോക്കുചൂണ്ടി പേടിപ്പിച്ച് 25 ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ദില്ലിയിലെ ചാന്ദിനി ചൗക്കിലാണ് സംഭവം. സുനില്‍ കുമാര്‍ എന്നയാള്‍ ബിസിനസ് ആവശ്യത്തിനായി 25 ലക്ഷം രൂപയുമായി ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു കൊള്ള നടന്നത്. ട്രാഫിക് സിഗ്നലില്‍ ഓട്ടോ നിര്‍ത്തിയ സമയത്താണ് യോഗേഷ് കുമാര്‍ (33), മുകേഷ് കുമാര്‍ (40) എന്നീ പ്രതികള്‍ കൊള്ള നടത്തിയത്.

പ്രതികളിലൊരാള്‍ ഓട്ടോയിലിരിക്കുകയായിരുന്ന വൃദ്ധനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബാഗ് കവര്‍ന്നു. മറ്റെയാള്‍ സ്കൂട്ടറില്‍ കാത്തിരിക്കുകയായിരുന്നു. പിന്നീട് പണവുമായി ഇരുവരും സ്കൂട്ടറില്‍ കടന്നുകളഞ്ഞു. കവര്‍ന്നെടുത്ത പണം ഉപയോഗിച്ച് ഇവര്‍ ഇന്‍ഷൂറന്‍സ് തുകയും ലോണും അടക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവരില്‍ നിന്ന് 9 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ മുകേഷ് പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 3.5 ലക്ഷംരൂപ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും മുകേഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

YouTube video player