സ്വിറ്റ്‌സർലൻഡിലെ ചർച്ചകളെ തുടർന്ന് ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള ഉപരോധം അമേരിക്ക താൽക്കാലികമായി നീക്കി. ഈ തീരുമാനം ആഗോള എണ്ണ വിതരണം വർദ്ധിപ്പിച്ച് വില കുറയ്ക്കാൻ സാധ്യതയുണ്ടെങ്കിലും, മറ്റ് വ്യാപാര മുൻഗണനകൾ കാരണം ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉടൻ വർദ്ധിപ്പിച്ചേക്കില്ല.

ദില്ലി: സ്വിറ്റ്‌സർലൻഡിൽ നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേലുള്ള ഉപരോധത്തിന് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് ട്രഷറി വകുപ്പാണ് 60 ദിവസത്തെ താൽക്കാലിക ഉപരോധ ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഇൻസ്പെക്ടർമാർക്ക് രാജ്യത്ത് പരിശോധന നടത്താൻ അനുമതി നൽകാമെന്നും, ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കാമെന്നും ഇറാൻ സമ്മതിച്ചതിനെ തുടർന്നാണ് ഈ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാനിൽ നിന്നുള്ള എണ്ണ, തടസ്സമില്ലാതെ വിപണിയിലേക്ക് എത്തുന്നതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണം വർദ്ധിക്കും. ഇത് ക്രൂഡ് ഓയിൽ വില കുറയാൻ ഇടയാക്കും. എണ്ണ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ആഗോള വിപണിയിലെ വിലക്കുറവ് ആശ്വാസമാകും. ആഗോള വിപണിയിൽ വില കൂടുമ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാതെ നിയന്ത്രിച്ചു നിർത്തുന്നതിനാൽ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നിരുന്നു. ക്രൂഡ് ഓയിൽ വില കുറയുന്നതോടെ കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയും. എന്നാൽ ഇത്തവണ ഇന്ത്യ പെട്ടെന്ന് വലിയ രീതിയിൽ ഇറാൻ എണ്ണ വാങ്ങാൻ മുതിർന്നേക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. കാരണം:

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന വ്യാപാര കരാറുകൾ നിലവിൽ ചർച്ച ഘട്ടത്തിലാണ്. എണ്ണയ്ക്ക് പകരം എൽപിജി, പെട്രോകെമിക്കൽസ്, വളം തുടങ്ങിയ മേഖലകളിൽ ഇറാനുമായി സഹകരിക്കാനായിരിക്കും ഇന്ത്യ തൽക്കാലം കൂടുതൽ മുൻഗണന നൽകുക. റഷ്യയും യുഎഇയുമാണ് നിലവിൽ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാർ. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണ്ണമായി സാധാരണ നിലയിലാകുന്നതിന് മുൻപ് തന്നെ ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരങ്ങളിലെ കണക്കനുസരിച്ച് പ്രതിദിനം 2.66 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്ന് മാത്രം ഇറക്കുമതി ചെയ്യുന്നത്. വെനിസ്വേലയാണ് ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ വിതരണ രാജ്യം.