ശരീരത്തിൽ നിയോൺ നീല നിറം കണ്ടാൽ നിമിഷങ്ങൾക്കുള്ളിൽ എതിരാളിയെ ആക്രമിക്കുന്ന ബ്ലൂറിംഗ്ഡ് ഒക്ടോപ്പസ് അടുത്തിടെയാണ് കൊറിയയുടെ തീരമേഖലയിലും കണ്ടെത്തിയത്  blue ringed octopus

ബ്രിട്ടൻ: വിഷബാധയേറ്റാൽ മരണമല്ലാതെ മറ്റൊന്നും മുന്നിലില്ല. ലോകത്തിലെ ഏറ്റവും വിഷമേറിയ നീരാളിയുടെ വിവരങ്ങളുമായി ഗവേഷകർ. കണ്ടാൽ ഒരു ഭീകരനേപ്പോലെ ഒരു സൂചന പോലും നൽകാത്ത ഈ കൊച്ച് ഭീകരനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ നല്ലപോലെ ഭയക്കണമെന്നാണ് സാരം. ബ്ലൂറിംഗ്ഡ് ഒക്ടോപ്പസ് എന്ന കാഴ്ചയിൽ അതീവ ആകർഷണം തോന്നുന്ന കൊച്ച് നീരാളിയ്ക്ക് മനുഷ്യന്റെ കൈ വെള്ളയിൽ ഒതുങ്ങുന്ന വലുപ്പം മാത്രമാണ് ഉളളത്. മൃദുലമായ ശരീരത്തിൽ ഒട്ടും അപകടകാരിയല്ലെന്നും തോന്നും എന്നാൽ ശാസ്ത്രം തിരിച്ചറിഞ്ഞതിലുള്ള ഏറ്റവും മാരക വിഷമാണ് ഈ നീരാളിയുടെ ശരീരത്തിലുള്ളത്. മനുഷ്യനെ നിമിഷ നേരത്ത് കൊല്ലാൻ സാധിക്കുന്ന ഇവയുടെ വിഷത്തിന് മറുമരുന്നു ലഭ്യമല്ല. ഭയപ്പെടുന്ന സമയത്ത് ഇവയുടെ ശരീരത്തിൽ നീല നിറത്തിലുള്ള വലയങ്ങൾ കാണാൻ സാധിക്കും. തൊടരുതെന്ന് പ്രകൃതി നൽകുന്ന അടയാളമാണ് ഈ നീലവളയങ്ങൾ.

എന്തുകൊണ്ടാണ് ഇവ അതീവ അപകടകാരിയാവുന്നത്

ടെട്രോഡോടോക്സിൻ എന്ന മാരക വിഷമാണ് ഇവയിലുള്ളത്. നാഡീ വ്യൂഹത്തേയും മസിലുകളേയുമാണ് ഈ വിഷം ബാധിക്കുക. ചുണ്ടും നാക്കും ചലന ശേഷി നഷ്ടമാകും ചലനം നിലയ്ക്കുന്നതാണ് വിഷ ബാധയുടെ ആരംഭം. പിന്നാലെ ശരീരം ചലനം നിലയ്ക്കും പിന്നാലെ ശ്വസന വ്യവസ്ഥയും തകരാറിലാകും. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. ശരീരം പ്രവ‍ർത്തനം നിലയ്ക്കുന്ന സമയത്ത് ഇരയാക്കപ്പെടുന്നവർക്ക് ബോധമുണ്ടാകുമെന്നാണ് ഈ അവസ്ഥയേക്കുറിച്ച് ഡോക്ട‍ർമാ‍ർ വിശദമാക്കുന്നത്. 10 മുതൽ 20 സെന്റി മീറ്റർ വരെ വലുപ്പമാണ് ബ്ലൂറിംഗ്ഡ് ഒക്ടോപ്പസിനുള്ളത്. ഒരു ഗോൾഫ് പന്തിനേക്കാളും ചെറുതായിരിക്കും ഇവയുടെ ശരീരം. ചെറിയ ഞണ്ടുകളേയും ചെമ്മീനുകളേയും ആഹാരമായി അധികം പുറത്ത് വരാതെ ജലത്തിൽ കഴിയുന്നതാണ് ഇവയുടെ രീതി. ശാന്തനാകുന്ന സമയത്ത് ഇവയുടെ ശരീരത്തെ വലയങ്ങൾക്ക് ബ്രൗൺ കലർന്ന മഞ്ഞ നിറമാണ് കാണാറുള്ളത്. നിയോൺ നീല നിറം കണ്ടാൽ നിമിഷങ്ങൾക്കുള്ളിൽ ബ്ലൂറിംഗ്ഡ് ഒക്ടോപ്പസ് ആക്രമിക്കും.

ഇന്തോ പസഫിക് സമുദ്രത്തിലും ഓസ്ട്രേലിയ, ഫിലിപ്പീൻസ്. ജപ്പാൻ മേഖലകളിലാണ് ഗവേഷകർ ഇവയെ കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഇവയെ കൊറിയൻ തീരത്ത് കണ്ടെത്തിയതാണ് ഇവ വീണ്ടും വാർത്തകളിൽ നിറയാൻ കാരണമായിട്ടുള്ളത്. കല്ലുകൾക്കും ചിപ്പികൾക്കും അടിയിൽ ഒളിച്ച നിലയിലാണ് ഇവയെ സാധാരണ കാണാറുള്ളത്. സമുദ്രാന്തർഭാഗത്ത് നീന്തുന്ന വിദഗ്ധരും അപ്രതീക്ഷിതമായി കടലിനടിയിൽ നിന്ന് മീനുകളെ കൈകൾ ഉപയോഗിച്ച് പിടിക്കുന്ന മത്സ്യത്തൊഴിലാളികളുമാണ് ഇവയുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ളത്. മുള്ളു തട്ടിയത് പോലുള്ള അനുഭവം തോന്നിത്തുടങ്ങുമ്പോഴേയ്ക്കും ജീവൻ അപകടത്തിലാവുന്നതാണ് ഇവയുടെ കടിയേൽക്കുന്നത് അതീവ അപകടകാരിയാവുന്നതിന് പിന്നിൽ. 2025ലാണ് ഇവ ഇണചേരുന്ന സമയത്തെ അപൂർവ്വത ഗവേഷകർ തിരിച്ചറിയുന്നത്. ഇണകളെ ഭക്ഷിക്കുന്ന പെൺ നീരാളികളെ ഭയന്ന് ഇണ ചേരുന്ന സമയത്ത് പെൺ നീരാളികൾക്ക് ചെറിയ രീതിയിൽ ആൺ നീരാളികൾ ഈ വിഷം കുത്തിവയ്ക്കാറുണ്ട്. ചെറിയ രീതിയിൽ പെൺ നീരാളിക്ക് മരവിപ്പ് അനുഭവപ്പെടുന്ന സമയത്ത് ഇണ ചേ‍ർന്ന ശേഷം രക്ഷപ്പെടുന്നതാണ് ആൺ ബ്ലൂറിംഗ്ഡ് ഒക്ടോപ്പസിന്റെ രീതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം