Kerala Covid : അതിതീവ്ര വ്യാപനം; കൊവിഡ് ക്ലസ്റ്ററായി സംസ്ഥാനത്തെ ആശുപത്രികള്‍, പ്രതിസന്ധി
കളമശ്ശേരി മെഡിക്കൽ കോളേജിലും സ്ഥിതി അതീവ ഗൗരവമാണ്. 22 ഡോക്ടർമാർ ഉൾപ്പെടെ 75 ജീവനക്കാർക്കാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ഡോക്ടർമാർ, 17 ഹൗസ് സർജൻമാർ, 11 നഴ്സുമാർ, 29 മെഡിക്കൽ വിദ്യാർത്ഥികൾ, 13 മറ്റ് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുത്തില്‍ കനത്ത ആശങ്ക. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളില്‍ സ്ഥിതി രൂക്ഷമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 25 ഡോക്ടർമാർ ഉൾപ്പടെ 107 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്ടർമാർ ഉൾപ്പടെ 17 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ മാത്രം മൂന്ന് ഡോക്ടർമാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡെന്റൽ, ഇഎൻടി വിഭാഗങ്ങള്‍ താൽകാലികമായി അടച്ചു. നേമം താലൂക്ക് ആശുപത്രിയിൽ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജിലും സ്ഥിതി അതീവ ഗൗരവമാണ്. 22 ഡോക്ടർമാർ ഉൾപ്പെടെ 75 ജീവനക്കാർക്കാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ഡോക്ടർമാർ, 17 ഹൗസ് സർജൻമാർ, 11 നഴ്സുമാർ, 29 മെഡിക്കൽ വിദ്യാർത്ഥികൾ, 13 മറ്റ് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വ്യാപനം രൂക്ഷമായ ഇടങ്ങളിൽ അടിയന്തരമായി സിഎഫ്എല്‍ടിസികൾ തുറക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം. കൊവിഡ് ബാധിതരിൽ സൂപ്രണ്ട് ഗണേശ് മോഹനും ഉള്‍പ്പെടുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാർക്കും നാല് മെഡിക്കൽ വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ കൊവിഡ് വാർഡ് രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. അതേസമയം, കൊവിഡ് ഡ്യൂട്ടിയിൽ ആയിരിക്കെ കൊവിഡ് ബാധിച്ച വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസർ സരിത (52)മരിച്ചു. കല്ലറയിലെ പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തിൽ ഡ്യൂട്ടിയിൽ ആയിരുന്നു ഇവർ. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.