നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കാൻ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ധാരണയായി. പ്രചാരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ പരിഗണിക്കുമ്പോൾ, എറണാകുളത്തെ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് ശശി തരൂർ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ. ദില്ലിയിലെ ചർച്ചയിലാണ് സുപ്രധാന കാര്യങ്ങളിൽ ധാരണയായത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണ സമിതി അധ്യക്ഷനാകാൻ സാധ്യതയുണ്ട്. ചെന്നിത്തലയെ നിർദേശിക്കാൻ സംസ്ഥാന നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്. 27ന് തെരഞ്ഞെടുപ്പ് സമിതി ചേരും. അതേസമയം, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് സ്ഥാനാർഥിയാകുമെന്നും ഉറപ്പായി. കെപിസിസി അധ്യക്ഷ ചുമതലയിലേയ്ക്ക് കെ സി ജോസഫിനും കൊടിക്കുന്നിലിനുമാണ് പരിഗണന. എംപിമാരായ ആന്‍റോ ആന്‍റണിയെയും ഷാഫിയെയും പരിഗണിക്കണമെന്നും അഭിപ്രായം ഉയ‍ന്നിട്ടുണ്ട്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനും ദില്ലി ചർച്ചയിൽ നിർദ്ദേശം വന്നിട്ടുണ്ട്. 27 മുതൽ മേഖല തിരിച്ച് തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാൻ നേതാക്കളുടെ യോഗങ്ങളും നടക്കും.

ശശി തരൂർ വിട്ടുനിന്നു

ഇതിനിടെ ദില്ലി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടു നിന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഖര്‍ഗെയുടെ വസതിയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നരഹിതമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ പുരോഗതി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. ഭൂരിപക്ഷം സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും. അതടക്കം തീരുമാനങ്ങള്‍ കേരളത്തില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിക്ക് പിന്നാലെ വരുമെന്ന് നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ല. പ്രചാരണ സമിതിയുടെ മുഖമാരെന്ന തീരുമാനവും പിന്നീട് വരും.

രാഹുല്‍ ഗാന്ധിയും, ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിനെ നേതാക്കള്‍ പ്രത്യേകം കണ്ടു. അതേസമയം തരൂരിന്‍റെ അസാന്നിധ്യം കല്ലുകടിയായി. എറണാകുളത്തെ മഹാപഞ്ചായത്ത് വേദിയിലുണ്ടായ അപമാനത്തില്‍ മുറിവേറ്റ തരൂര്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നു. കൈയില്‍ കിട്ടിയ പേപ്പറിലെ പേരുകളാണ് വായിച്ചതെന്നും, തരൂരിനെ അവഗണിച്ചിട്ടില്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. രാഹുല്‍ ഗാന്ധിയെത്തും മുന്‍പ് പ്രസംഗിപ്പിച്ചതിലടക്കം മറ്റ് ചില നേതാക്കളുടെ ചരട് വലിയും തരൂര്‍ ക്യാമ്പ് സംശയിക്കുന്നുണ്ട്.