മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനം ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് പി ജയരാജന്‍ വിശദീകരിച്ചു. ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് ശശി. ഞാൻ കൂടി പങ്കാളിയായ സംസ്ഥാന കമ്മിറ്റിയാണ് നിയമനം തീരുമാനിച്ചതെന്ന് പി ജയരാജന്‍.

തിരുവനന്തപുരം: പി ശശിയെ (P Sasi) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത് ഏകകണ്ഠമായിട്ടാണെന്ന് പി ജയരാജന്‍ (P Jayarajan). ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് പി ശശി. ഞാൻ കൂടി പങ്കാളിയായ സംസ്ഥാന കമ്മിറ്റിയാണ് നിയമനം തീരുമാനിച്ചത്. മറ്റ് വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ എതിർപ്പറിയിച്ചെന്നാണ് ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍, ഈ വാര്‍ത്ത പി ജയരാജൻ നിഷേധിച്ചു. ഒറ്റക്കെട്ടായിട്ടാണ് പി ശശിയെ നിയമിച്ചതെന്നാണ് പി ജയരാജന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. നല്ല ഭരണപരിചയമുള്ള ആളാണ് ശശിയെന്ന് പറഞ്ഞ പി ജയരാജന്‍, കമ്മിറ്റിയിൽ എന്തൊക്കെ ചർച്ച നടന്നുവെന്ന് പുറത്തു പറയാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: 'ശിക്ഷ എല്ലാ കാലത്തേക്കും ഉള്ളതല്ല'; പി ശശിയുടെ നിയമനത്തില്‍ ഏകാഭിപ്രായമെന്ന് ആനത്തലവട്ടം

ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി നിയമിക്കാന്‍ തീരുമാനിച്ചത്. പുത്തലത്ത് ദിനേശൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാറ്റം. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്. 

Also Read: 'പി ശശിക്ക് അയോഗ്യതയില്ല, തെറ്റ് ആവര്‍ത്തിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല'; പി ജയരാജനെ തള്ളി ഇ പി ജയരാജന്‍

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് കൈമുതലാണ്. അതേസമയം ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി പുത്തലത്ത് ദിനേശനെ തീരുമാനിച്ചു. തോമസ് ഐസക്കിന് ചിന്തയുടെ ചുമതല നൽകി. പിബിയിൽ നിന്നും ഒഴിഞ്ഞ എസ് രാമചന്ദ്രൻ പിള്ളക്കാണ് ഇഎംഎസ് അക്കാദമിയുടെ ചുമതല.

ഇ പി ജയരാജനെ എൽഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. എ വിജയരാഘവൻ പിബി അംഗമായതോടെയാണ് പുതിയ മാറ്റം. വി എസ് അച്യുതാനന്ദൻ പിബി അംഗമായപ്പോൾ തന്നെ എൽഡിഎഫ് കണ്‍വീനർ സ്ഥാനവും വഹിച്ചിട്ടുണ്ട്. പക്ഷേ എ വിജയരാഘവന് കേന്ദ്ര നേതൃത്വത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നതാണ് ഇരട്ട പദവിക്ക് തടസം. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു വർഷക്കാലം കണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു ഇപിയുടെ പ്രവർത്തനം. പാർട്ടി കോണ്‍ഗ്രസിലെ മുഖ്യസംഘാടകനും ജയരാജൻ ആയിരുന്നു.