'ദേഹശുദ്ധി ഏത് പുരോഹിതനും പാലിക്കും', മന്ത്രിയുടെ അയിത്ത ആരോപണം അടിസ്ഥാനരഹിതമെന്ന് യോഗക്ഷേമ സഭ
ക്ഷേത്രത്തില്‍ വെച്ച് തനിക്ക് ജാതി വിവേചനം നേരിടേണ്ടിവന്നുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെആരോപണം അടിസ്ഥാനരഹിതമാണെന്ന് യോഗക്ഷേമ സഭ.
പത്തനംതിട്ട: ക്ഷേത്രത്തില്‍ വെച്ച് തനിക്ക് ജാതി വിവേചനം നേരിടേണ്ടിവന്നുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെആരോപണം അടിസ്ഥാനരഹിതമാണെന്ന് യോഗക്ഷേമ സഭ. മന്ത്രിയുടെ ശ്രമം വാര്‍ത്ത സൃഷ്ടിക്കാനാണെന്നും തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
ക്ഷേത്ര പുരോഹിതന്മാര്‍ ആചാരനിഷ്ഠ പാലിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേഹശുദ്ധി എന്ന് ഒന്നുണ്ട്. അത് ഏത് പുരോഹിതന്മാരും പാലിക്കും. ദേവസ്വം മന്ത്രി എന്ന നിലയില്‍ അത് കെ രാധാകൃഷ്ണന്‍ അറിയേണ്ടതായിരുന്നു. മന്ത്രി പക്വതയുള്ള ആളാണ് എന്നാണ് കരുതിയത്.വിവാദങ്ങളില്‍ നിന്നും ചര്‍ച്ച വഴി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതിന് പിന്നിലെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
Also Read: ജാതി വിവേചന പരാമർശം; വിശദീകരണവുമായി അഖില കേരള ശാന്തി ക്ഷേമ യൂണിയൻ.
അതിനിടെ സംഭവത്തില്‍ വിശദീകരണവുമായി അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ രംഗത്തുവന്നു. നട തുറന്നിരിക്കുന്ന സമയം ആയതിനാല്‍ പൂജാരിമാര്‍ ക്ഷേത്രാചാരം പാലിക്കാന്‍ ശ്രമിച്ചതാണ്. ആരോപണം ക്ഷേത്ര സംസ്‌കാരത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചാണെന്ന് യൂണിയന്‍ ആരോപിച്ചു.