സുഹൃത്തുക്കൾ കടവിൽ കളിക്കുന്നത് കാണുന്നതിനിടെ മിഖിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നെടുമുടി: ആലപ്പുഴയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ വിദ്യാർഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു. ആലപ്പുഴ നഗരസഭ ജില്ലക്കോടതി വാ‌ർഡ് പള്ളിക്കണ്ടത്തിൽ വീട്ടിൽ തോമസ് വർഗീസിന്റെ മകൻ മിഖിൽ തോമസാണ് (14) മരിച്ചത്. ഇന്ന് രാവിലെ 10.15ന് നെടുമുടി ചേന്നംങ്കരിയിലെ കളരിക്കൽ കുളിക്കടവിലായിരുന്നു അപകടം. സുഹൃത്തുക്കൾ കടവിൽ കളിക്കുന്നത് കാണുന്നതിനിടെ മിഖിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ പ്രദേശവാസികളടക്കം നിരവധിപേർ കടവിൽ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചളി നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം തടസ്സമായി. പിന്നീട് തകഴി ഫയർ ഫോഴ്സ് യൂനിറ്റെത്തി നടത്തിയ തെരച്ചിലിൽ ഉച്ചക്ക് ഒന്നിന് മൃതദേഹം കണ്ടെത്തി. സ്കൂളിലെ ജീവനക്കാരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മിഖിൽ നെടുമുടിയിലെത്തിയത്. 

കഴിഞ്ഞവർഷം കായംകുളത്ത് നടന്ന ജില്ലാകലോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തിരുന്നു. പ്രകൃതിയും ആവാസവ്യവസ്ഥയും പ്രമേയമാക്കി ‘കൂടെവിടെ’ എന്ന നാടകത്തിൽ കാക്കയായി വേഷമിട്ട് മിഖിൽ തത്തംപള്ളി സെന്‍റ് മൈക്കിൾസ് എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. ഫുട്ബോൾ താരവുമായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Read More : പാലക്കാടുകാരായ 2 യുവാക്കൾ, കെഎസ്ആർടിസി ബസായതിനാൽ സംശയിക്കില്ലെന്ന് കരുതി, പക്ഷേ കൊല്ലം ആര്യങ്കാവിൽ പിടിവീണു