ബാങ്കിനുള്ളിൽ നാരങ്ങയും ശൂലവും വച്ച് പൂജ നടത്തി മോഷണം, കവർന്നത് 42 ലക്ഷം രൂപയുടെ പണവും സ്വർണ്ണവും
സ്ഥാപനത്തിനുള്ളിൽ ദൈവത്തിന്റെ ഫോട്ടോയും ശൂലവും നാരങ്ങയും വച്ച് വിളക്ക് കത്തിച്ച് പൂജ നടത്തിയതായി സംശയിക്കുന്നുണ്ട്...
കൊല്ലം: കൊല്ലം പത്തനാപുരത്തെ സ്വകാര്യ പണമിടപാട് മോഷണത്തിൽ ലക്ഷങ്ങളുടെ കവർച്ച. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ച പണയ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായാണ് വിവരം, 42 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് റിപ്പോർട്ട്. പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പിടവൂർ സ്വദേശി രാമചന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇത്.
ബാങ്കിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. രണ്ട് ലോക്കറുകളിലെയും പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്. ബാങ്കിലെ രേഖകൾ സൂക്ഷിച്ച അലമാരയും മോഷ്ടാക്കൾ തുറന്നിട്ടുണ്ട്. പണമായി നാല് ലക്ഷം രൂപയും 38 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് മോഷണം പോയതെന്നാണ് ബാങ്ക് ഉടമ പറയുന്നത്.
Read More: കാട്ടാനകളെ 'ഫോറസ്റ്റ് മാനേജര്‍മാര്‍' എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്!
സ്ഥാപനത്തിനുള്ളിൽ ദൈവത്തിന്റെ ഫോട്ടോയും ശൂലവും നാരങ്ങയും വച്ച് വിളക്ക് കത്തിച്ച് പൂജ നടത്തിയതായി സംശയിക്കുന്നുണ്ട്. ബാങ്കിനുള്ളിൽ നിന്ന് ഇത്തരം സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. മാത്രമല്ല, മുറിയിൽ മുറിച്ച തലമുടിയുടെ ഭാഗങ്ങളും വിതറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Read More: രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച, മുൻ ജീവനക്കാരൻ കവർന്നത് 1.6 കിലോ സ്വർണ്ണം