സെക്കന്തരാബാദിലുള്ള നാട്ടുകാരനായ സുഹൃത്തിന്റെ അടുത്തേക്ക് ഈ മാസം ഒന്നാം തീയതിയാണ് അനിൽകുമാർ ജോലിക്കായി പോയത്. അവിടെയെത്തി ഒരു ദിവസം സുഹൃത്തിനൊപ്പം ജോലി ചെയ്തിരുന്നു. ഇതിനിടെ, മൂന്നാം തീയതി പിന്നാക്ക വികസന കോർപ്പറേഷൻ അധികൃതർ നാട്ടിലെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു.

ചാരുംമൂട്(ആലപ്പുഴ): നാട്ടിലെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ഗൃഹനാഥനെ സെക്കന്തരാബാദിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം ചത്തിയറ വാഴക്കാലിൽ അനിൽകുമാറിനെ (46) ആണ് വികരാബാദ് റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കടബാധ്യതകൾ തീർക്കാൻ ജോലി തേടി അന്യസംസ്ഥാനത്തേക്ക് പോയ ഗൃഹനാഥന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

സെക്കന്തരാബാദിലുള്ള നാട്ടുകാരനായ സുഹൃത്തിന്റെ അടുത്തേക്ക് ഈ മാസം ഒന്നാം തീയതിയാണ് അനിൽകുമാർ ജോലിക്കായി പോയത്. അവിടെയെത്തി ഒരു ദിവസം സുഹൃത്തിനൊപ്പം ജോലി ചെയ്തിരുന്നു. ഇതിനിടെ, മൂന്നാം തീയതി പിന്നാക്ക വികസന കോർപ്പറേഷൻ അധികൃതർ നാട്ടിലെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു. 1,13,500 രൂപയായിരുന്നു അനിൽകുമാർ വായ്പയെടുത്തിരുന്നത്. പലിശ സഹിതം 2,91,000 രൂപ അടയ്ക്കണമെന്ന് കാണിച്ചായിരുന്നു നോട്ടീസ്.

ജപ്തി വിവരമറിഞ്ഞതിലെ കടുത്ത മനോവിഷമത്തിലായിരുന്ന അനിൽകുമാർ, നാലാം തീയതി സുഹൃത്തറിയാതെ താമസസ്ഥലത്ത് നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഇദ്ദേഹത്തെ കാണാതായതോടെ സുഹൃത്ത് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ബുധനാഴ്ചയാണ് വികരാബാദ് ജംഗ്‌ഷനിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചു. രാജിയാണ് ഭാര്യ. മക്കൾ: അനുജ, ആരാധ്യ.