ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. തമിഴ് നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി എത്തിയ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് മനസിലാക്കുന്നത്. കുമളിയിൽ നിന്നും കട്ടപ്പനയിലേക്ക് പോയ ബസിനു നേരെയാണ് ജീപ്പ് പാഞ്ഞടുത്ത് കൂട്ടിയിടിച്ചത്. ജീപ്പിൽ ആകെ 20 ഓളം പേരാണ് ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. 

YouTube video player

ജീപ്പിന്റെ ഒരു ഡോർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ഉൾപ്പെടെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം അണക്കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആയിരുന്നു കൊണ്ടു പോയിരുന്നത്. എന്നാൽ ഗുരുതരമായി പരിക്കേറ്റവരെ അവിടെ നിന്ന് വീണ്ടും തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രദേശത്തുണ്ടായിരുന്ന ആളുകളും ബസിലുണ്ടായിരുന്ന ആളുകളും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പിന് അമിത വേഗതയുണ്ടെന്നും സ്ഥിരമായി ഇത്തരത്തിൽ അപകടമുണ്ടാകുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു.