പണം വാങ്ങി കബളിപ്പിച്ചു; ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി
ശ്രീനാഥ് ഭാസി പരിപാടിയിൽ നിന്ന് പിന്മാറിയതോടെ ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പ്രചാരണത്തിനും ലക്ഷങ്ങൾ ചിലവായി...
ആലപ്പുഴ: പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ആലപ്പുഴ ക്യാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് പരാതിക്കാർ. കഴിഞ്ഞ 14 ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ 4 ലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നുമായിരുന്നു ധാരണ. ചടങ്ങിൽ എ എം ആരിഫ് എം പി, എം എൽ എമാർ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തി.
എന്നാൽ പരിപാടിക്ക് ഒരു ദിവസം മുൻപ് താൻ യുകെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റുവാനും ശ്രീനാഥ് ആവശ്യപ്പെട്ടു. ഈ നിർദേശത്തെ തുടർന്ന് 22 ലേക്ക് മാറ്റി. എന്നാൽ വീണ്ടും പരിപാടി മാറ്റിവെക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഉദ്ഘാടനത്തിന് ശേഷം ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് നടത്തുവാൻ കഴിഞ്ഞില്ല. ഇതുമൂലം ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പ്രചാരണത്തിനും ലക്ഷങ്ങൾ ചിലവായി. ഇതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിക്കെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകുമെന്ന് ക്ലബ്ബ് പാർട്ണർമാരായ സക്കീർ ഹുസ്സൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ പറഞ്ഞു.
Read More : ഓപ്പറേഷൻ ട്രൂ ഹൗസ്; കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനമെമ്പാടും വിജിലന്‍സ് മിന്നല്‍ പരിശോധന
എസ്എൻഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: ഇരകൾക്ക് ജപ്തി നോട്ടീസ്,10ദിവസത്തിനകം കുടിശിക അടക്കണം
ആലപ്പുഴ: എസ് എൻ ഡി പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായവര്‍ക്ക് ജപ്തി നോട്ടീസ്. ചെങ്ങന്നൂര്‍ യൂണിയന് കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്കാണ് പത്ത് ദിവസത്തിനകം കുടിശിക അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. റവന്യൂ റിക്കവറി നടപടികൾ തുടങ്ങിയതോടെ മക്കള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വായപ് പോലും എടുക്കാന്‍ കഴിയാതെ ദുരിതത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീകള്‍
ചെങ്ങന്നൂര്‍ പെരിങ്ങാലിപ്പുറത്തെ വീട്ടമ്മയാണ് ഉഷ.തൊഴിലുറപ്പ് ജോലി. 2014 ല്‍ എസ്എൻഡിപിയുടെ മൈക്രോഫൈനാന്‍സ് തട്ടിപ്പിന് ഉഷ അംഗമായ യൂണിറ്റും ഇരയായി. വായ്പയെടുത്തത് ഏഴ് ലക്ഷം രൂപ. എസ് എൻ ഡി പി യോഗത്തിന്‍റെ നിർദേശപ്രകാരം രണ്ടു വർഷത്തിനുള്ളില്‍ വായ്പാ തുക മുഴുവൻ ചെങ്ങന്നൂർ യൂണിയന്‍ ഓഫീസിൽ അടച്ചതാണ്. പക്ഷെ 2017ല്‍ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ പത്ത് ശതമാനം പോലും ബാങ്കിലടക്കാതെ യൂണിയന്‍ നേതാക്കള്‍ തട്ടിയെടുത്തതായി മനസ്സിലായത്.
കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടക്കവേയാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് ജപ്തി നോട്ടീസ്. റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചതിനാല്‍ എംഎസ് സി നഴ്സിംഗിന് പ്രവേശനം നേടിയ മകൾക്കായി വിദ്യാഭ്യാസ വായ്പ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉഷ. ചെങ്ങന്നൂര്‍ യൂണിയനിൽ മാത്രം നടന്നത് അഞ്ചരക്കോടി രൂപയുടെ തട്ടിപ്പ്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒന്നാംപ്രതിയായാണ് കേസ്.വായ്പയെടുത്തവർ ദുരിതം അനുഭവിക്കുമ്പോൾ യോഗനേതൃത്വവും കൈയൊഴിഞ്ഞെന്ന് ഇവര്‍ പറയുന്നു.
മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടി: അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍