തിരുവനന്തപുരം വെള്ളറടയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടന്നു. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും മോഷ്ടാക്കൾ സിസിടിവി സംവിധാനം കടത്തിക്കൊണ്ടുപോവുകയും ചെയ്തു. 

തിരുവനന്തപുരം: പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. വെള്ളറട യുപി സ്‌കൂളിന് സമീപം ശ്രീപത്മത്തില്‍ അനിലിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസം അനില്‍ കുടുംബമായി ബന്ധു വീട്ടിലായിരുന്നു. തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ മുന്‍വശത്തെ വാതിൽ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. വീട്ടില്‍ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

രൂപയോ ആഭരണങ്ങളോ ഒന്നും തന്നെ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. എന്നാല്‍ വീട്ടിലെ അലമാരകള്‍ പൂട്ടിയിട്ടിരുന്ന എല്ലാ ഡോറുകളും മേശ ഡ്രോയര്‍ തുടങ്ങിവയെല്ലാം കുത്തിപ്പിളര്‍ന്ന് നശിപ്പിച്ച നിലയിലാണ്. ചെറിയ ചില വീട്ടുസാധനങ്ങൾ കാണാനില്ലെന്നും അനിൽ പറഞ്ഞു. ഇന്നലെ രാവിലെ അനിലും ഭാര്യയും വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ മുന്‍വശത്തെ ഡോര്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

മുന്‍വശത്തുകൂടെ കടന്ന മോഷ്ടാവ് മോഷണം നടത്തിയ ശേഷം വീടിന് പിന്‍വശത്തുള്ള ഡോറ് തുറന്നാണ് പോയിട്ടുള്ളതെന്നാണ് വിവരം. ഇന്നലെ രാവിലെ തന്നെ അനില്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തി വിശദമായ തെളിവെടുപ്പ് നടത്തി. അനിലിന്‍റെ വീടിനു മുന്നിലുള്ള സിസിടിവി സംവിധാനം പൂര്‍ണ്ണമായും മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയി എങ്കിലും സമീപത്തെ സിസിടിവികള്‍ നിരീക്ഷിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.