ആനപ്പാറയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിലായി. കൃഷിനാശം വ്യാപകമായതോടെ ജനങ്ങള്‍ ആശങ്കയിലാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു.
കല്‍പ്പറ്റ: ആനകളെ പേടിച്ച് വൈകീട്ട് ആറുമണിക്ക് പോലും പുറത്തിറങ്ങാന്‍ ഭയമാണ്. രാവിലെ നേരത്തെ പോകാന്‍ കഴിയാത്തതിനാല്‍ ജോലി നഷ്ടപ്പെടുന്നു. സ്‌കൂള്‍ വിട്ട് കുട്ടികള്‍ വീടെത്തുന്നത് വരെ ചങ്കില്‍ തീയ്യാണ് സാറെ. രൂക്ഷമായ കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടുന്ന ചുണ്ടേല്‍ ആനപ്പാറയിലെ ജനങ്ങളുടെ ആവലാതികളാണ് മുകളില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് വ്യാപകമായ കൃഷിനാശമുണ്ടായതോടെയാണ് ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുന്നത്.
രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ആനപ്പാറയിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകള്‍ എത്തുന്നതെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. കാര്‍ഷികവിളകള്‍ ചവിട്ടിയരച്ചും തിന്നും ദിവസങ്ങളായി ആനകള്‍ വിഹരിക്കുകയാണ് ഇവിടെ. ഇക്കഴിഞ്ഞദിവസം രാത്രിയില്‍ നിരവധി പേരുടെ കൃഷിയിടങ്ങളില്‍ എത്തിയ കാട്ടാനകള്‍ സമാനതകളില്ലാത്ത നാശമാണ് വിതച്ചത്. കമുകുകളും തെങ്ങുകളും ഉള്‍പ്പെടെ നശിപ്പിച്ചു. ഒപ്പം ജലവിതരണത്തിനായി ഇവിടെ സ്ഥാപിച്ച പൈപ്പുകളും മറ്റും നശിപ്പിച്ചിട്ടുമുണ്ട്.
രാത്രിയില്‍ നേരത്തെ എത്തുന്ന കാട്ടാനകള്‍ നേരം നന്നേ വെളുക്കുമ്പോള്‍ മാത്രമാണ് കാടുകയറാറുള്ളത്. ഇത് കാരണം മദ്രസയിലേക്ക് കുട്ടികളെ അയക്കാന്‍ പ്രയാസപ്പെടുകയാണ്. ധാരാളം കുട്ടികള്‍ കാല്‍നടയായും സൈക്കിളുകളിലും സ്‌കൂളുകളിലേക്കും മദ്രസയിലേക്കും പോകുന്ന പ്രദേശമാണ് ആനപ്പാറ. എന്നാല്‍ ദിവസങ്ങളായി ആനശല്യം കാരണം പലരും കുട്ടികളെ ഒറ്റക്ക് വിടുന്നില്ല.
രാത്രിയില്‍ ആനകളെത്തിയ വിവരം അറിഞ്ഞാല്‍ വനംവകുപ്പ് എത്തുമെങ്കിലും നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനകളെ ഏറെനേരത്തെ ശ്രമഫലമായി കാടിനുള്ളിലേക്ക് കയറ്റി വിടുന്നത്. ഇതേ ആനകള്‍ ഇരുട്ട് വീണാല്‍ വീണ്ടും അതേ പ്രദേശത്ത് ഇറങ്ങും. നിലവില്‍ ആനപ്പാറ ഗ്രാമത്തില്‍ പല മേഖലകളിലായി കാട്ടാനകള്‍ സ്ഥിരം സാന്നിധ്യമായിട്ടുണ്ട്.
വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്താതിരിക്കാന്‍ വേണ്ടത്ര പ്രതിരോധ സംവിധാനങ്ങള്‍ ഇപ്പോഴുമില്ലാത്തയിടമാണ് ആനപ്പാറ. സംവിധാനങ്ങള്‍ ഇല്ലാത്തതോ തകര്‍ന്നുപോയതോ ആയതിനാല്‍ വന്യമൃഗങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ കഴിയുന്ന നാടായി ആനപ്പാറ മാറിയിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ വരുംനാളുകളില്‍ ഗ്രാമവാസികള്‍ പ്രത്യക്ഷസമരത്തിനിറങ്ങേണ്ടി വരുമെന്നതാണ് നിലവിലെ സാഹചര്യം.


