ആർസിസിയിലുള്ള സുഹൃത്തിന് രക്തം ആവശ്യമെന്ന് ദിലീഷ് പോത്തന്‍റെ പോസ്റ്റ്; ഉടൻ ഇടപ്പെട്ട് ഡിവൈഎഫ്ഐ
നമ്പരിലുള്ള വ്യക്തിയെ വിളിച്ചുവെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവിടെയെത്തി രക്തം നല്‍കാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തുവെന്നും സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ ദിലീഷിന്‍റെ പോസ്റ്റില്‍ കമന്‍റായി അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം: ആർസിസിയിലുള്ള സുഹൃത്തിന് രക്തം ആവശ്യമാണെന്ന് സംവിധായകൻ ദിലീഷ് പോത്തൻ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഇടപെട്ട് ഡിവൈഎഫ്ഐ. നമ്പരിലുള്ള വ്യക്തിയെ വിളിച്ചുവെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവിടെയെത്തി രക്തം നല്‍കാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തുവെന്നും സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ ദിലീഷിന്‍റെ പോസ്റ്റില്‍ കമന്‍റായി അറിയിക്കുകയായിരുന്നു.
സമയവും മറ്റു കാര്യങ്ങളും അദ്ദേഹം പറഞ്ഞത് പ്രകാരം സൗകര്യം ചെയ്തിട്ടുണ്ടെന്നും ഷിജു ഖാൻ അറിയിച്ചു. രക്തം ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഡിവൈഎഫ്ഐ നടത്തുന്ന ഇടപെടലുകള്‍ മുമ്പും ഏറെ ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ, പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടേറി നിന്ന ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആയിരുന്ന ഡോ. ബാലചന്ദ്രന്‍റെ മകള്‍ ആര്‍ദ്ര ബാലചന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ചര്‍ച്ചയായി മാറിയത്.
അച്ഛന്‍റെ സർജറിക്കായി എ നെഗറ്റീവ് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍ എവിടെ നിന്നെന്ന് അറിയാത്ത ഒരാള്‍ എത്തി രക്തം ദാനം ചെയ്തതിനെ കുറിച്ചാണ് കുറിപ്പിൽ പറഞ്ഞിരുന്നത്. രക്തം വേണമെന്ന് എങ്ങനെ അറിഞ്ഞുവെന്നുള്ള ചോദ്യത്തിന് 'എന്‍റെ അനിയൻ ജെയ്ക്ക് പറഞ്ഞുവെന്ന്' അറിയിച്ച് നടന്നു നീങ്ങിയ തോമസിനെ കുറിച്ചാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. ജെയ്ക്കിന്‍റെ സഹോദരനാണ് അന്ന് രക്തം നല്‍കാനായി എത്തിയത്.