ആഫ്രിക്കൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിച്ച് ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയായിരുന്നു പതിവ് രീതി.

കോഴിക്കോട്: അന്താരാഷ്ട്ര ലഹരി മൊത്തവിൽപ്പനക്കാരനെ കർണാടകയിലെ ഹസനിൽ നിന്നും പിടികൂടി കുന്ദമംഗലം പൊലീസ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപനക്കാരനാണ് പിടിയിലായിരിക്കുന്നത്. 2025 ജനുവരി 21 ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ രണ്ട് ടാൻസാനിയൻ സ്വദേശികളും, നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ 8 പേർ നേരത്തേ അറസ്റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 9-ാമത്തെ പ്രതിയാണ് ഇംറാൻ. നേരത്തെ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവിടെ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ച് കുന്ദമംഗലം പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിച്ച് ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയായിരുന്നു പതിവ് രീതി. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് ഇംറാൻ എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ആന്ധ്ര, ബാം​ഗ്ലൂ‌ർ, തിരുവമ്പാടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുകളുണ്ട്. ഈ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി ഒളിവിൽ കഴിഞ്ഞുവരവെയാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലാവുന്നത്. 

പ്രതി മൊബൈൽ ഫോൺ ഉപയോ​ഗിക്കാറില്ല. വൈഫൈ ഉപയോഗിച്ച് വാട്സാപ്പിൽ മാത്രമാണ് മയക്കുമരുന്ന് ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്. പ്രതിയെ ഇരുപതിലേറെ ലോഡ്ജുകളിലും, അവിടങ്ങളിലെ രജിസ്റ്ററുകളും, സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഹസനിലെ ലോഡ്ജ് മുറിയിൽ നിന്നും പിടികൂടിയത്. പ്രതി താമസിച്ചിരുന്ന റൂമിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും, നാല് വൈഫൈ റൂട്ടറുകളും, എംഡിഎംഎ വലിയ്ക്കാനുപയോഗിക്കുന്ന ഗ്ളാസ് കുഴൽ, എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് തുലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐപിഎസിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ്. എ യുടെ ഇൻവെസ്റ്റിഗേഷൻ ടീമായ കുന്നമംഗലം എസ് എച്ച് ഒ കിരൺ, എസ് ഐ നിധിൻ,എസ് സി പി ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...