കാളികാവ് ചിറ്റയില്‍ ആക്കും പാറിലാണ് വ്യാപകമായി മോഷണം നടക്കുന്നത്. മേഖലയിലെ വീടുകളിലെല്ലാം കള്ളൻ കയറിയെങ്കിലും പൊലീസിന് തുമ്പൊന്നും നൽകാതെയാണ് മോഷണങ്ങൾ
മലപ്പുറം: നിലമ്പൂർ കാളികാവ് ചിറ്റയില്‍ ആക്കും പാറില്‍ വ്യാപക മോഷണം. മൂന്ന് വീടുകളില്‍ മോഷണശ്രമം നടന്നു. കുരിക്കള്‍ മൂസയുടെ വീട്ടില്‍നിന്ന് 28 പവന്‍ സ്വര്‍ണം മോഷണംപോയി. കുരിക്കള്‍ മൂസയുടെയും വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയില്‍ ജ്വല്ലറി ബോക്സില്‍ സൂക്ഷിച്ച മൂസയുടെ മരുമകള്‍ ആബിദയുടെ ആഭരണമാണ് മോഷണം പോയത്. മോഷണത്തിനിടെ കള്ളന്റെ കാല്‍ തട്ടി പാത്രത്തിന്റെ ശബ്ദം കേട്ട് ആബിദയുടെ ഭര്‍ത്താവ് ഉണര്‍ന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നത്. മറ്റൊരു വീട്ടില്‍ ജനല്‍ വഴി മോഷണത്തിന് ശ്രമിച്ചത് വീട്ടുകാരറിഞ്ഞതോടെ കള്ളന്‍ രക്ഷപ്പെടുകയും ചെയ്തു. ആളില്ലാത്ത മറ്റൊരു വീട്ടില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ കള്ളന്‍ മുഴുവന്‍ വസ്തുക്കളും വാരിവലിച്ചിട്ടു. പൂവ്വത്തിക്ക അബൂതാഹി റിന്റെ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്താണ് മോഷണശ്രമം നടത്തിയത്. എന്നാല്‍ ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.
പൂവ്വത്തിക്കല്‍ കുഞ്ഞാണിയുടെ വീട്ടില്‍ ജനല്‍ പാളി തുറന്നാണ് മോഷണത്തിന് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ച മൂന്നു മണിക്കാണ് സംഭവം. രാത്രി തന്നെ കാളികാവ് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്ന് ഡോഗ്‌സ്‌ക്വാഡും ഫോറന്‍ സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെ മോഷണങ്ങളാണ് മേഖലയില്‍ നടന്നിട്ടുള്ളതെങ്കിലും ഒന്നിനും തുമ്പുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം അമ്പലക്കടവിലെ വീട്ടില്‍നിന്ന് 45 പവന്‍ മോഷണം പോയതിലും കള്ളന്‍ പിടിക്കപ്പെട്ടില്ല.


