നിയമവിദ്യാർത്ഥിയും മോഡലുമായ കെസിയ, നേരത്തെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഫസ്റ്റ് റണ്ണറപ്പാകുകയും ചെയ്തിരുന്നു.

മാവേലിക്കര: ഈ വർഷത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മാവേലിക്കര സ്വദേശിനിയായ കെസിയ. ജയ്പൂരിൽ നടന്ന ഫൈനൽ മത്സരത്തിൽ അൻപത്തിമൂന്ന് മത്സരാർത്ഥികളെ പിന്തള്ളിയാണ് പത്തൊൻപതുകാരിയായ കെസിയ നേട്ടം കരസ്ഥമാക്കിയത്. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പും ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്ലേക്കർ സെക്കൻഡ് റണ്ണറപ്പുമായി.നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന എഴുപത്തിയഞ്ചാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. നിയമവിദ്യാർത്ഥിയും മോഡലുമായ കെസിയ, നേരത്തെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഫസ്റ്റ് റണ്ണറപ്പാകുകയും ചെയ്തിരുന്നു. 2024-ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കിയിരുന്നു. വർണ്ണ വിവേചനത്തിന്റെയും അപകർഷതാബോധത്തിന്റെയും നാളുകളെ ഇച്ഛാശക്തികൊണ്ട് മറികടന്നാണ് കെസിയ ഈ ചരിത്രനേട്ടത്തിൽ എത്തിയത്.

അബുദാബിയിൽ വളർന്ന കെസിയ കൗമാരകാലത്ത് സമൂഹ മാധ്യമങ്ങളിലെ കടുത്ത സൗന്ദര്യ മാനദണ്ഡങ്ങൾ കാരണം സ്വന്തം ശരീരത്തെക്കുറിച്ച് വലിയ ആശങ്കകൾ വച്ചുപുലർത്തിയിരുന്നു. ഇരുണ്ട ചർമത്തിന്റെ പേരിൽ സങ്കടപ്പെടുകയും ഒരു ഫിൽട്ടർ പോലുമില്ലാതെ സ്വന്തം ചിത്രമെടുക്കാൻ ഭയക്കുകയും ചെയ്ത കാലമുണ്ടായിരുന്നു കെസിയയ്ക്ക്. വെളുത്ത നിറം മാത്രമാണ് സൗന്ദര്യമെന്ന ചിന്തയിൽ സ്വന്തം വ്യക്തിത്വം ഒളിപ്പിക്കാൻ ശ്രമിച്ചിരുന്നവളിൽ നിന്ന്, മുൻപ് നേരിട്ട പരാജയങ്ങളെയും നിരാശകളെയും തച്ചുടച്ച് വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യമാണ് കെസിയയെ ലോകവേദിയിലേക്ക് നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം