മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇടുക്കി: തീവ്ര മഴ മുന്നറിയിപ്പ് നില നിൽക്കുന്നതിനാൽ ഇടുക്കിയിലെ ബോട്ടിംഗ്, കയാക്കിംഗ് ഉൾപ്പെടെയുള്ള ജല വിനോദങ്ങൾ നിരോധിച്ചു. ദുരന്ത സാധ്യതയുള്ള മേഖലകളിലെ വിനോദ സഞ്ചാര പ്രവർത്തനങ്ങും നിർത്തി വെക്കാൻ അധികൃതര്‍ നിർദ്ദേശം നല്‍കി. രാത്രി ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ രാത്രി യാത്ര നിരോധിച്ചു. ഖനന പ്രവർത്തങ്ങളും നിർത്തി വെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. തൊഴിലുറപ്പ് പണികളും എസ്റ്റേറ്റ് മേഖലയിലെ ജോലികളും റോഡ് നിർമ്മാണവും നിരോധിച്ച് ജില്ല കളക്ടർ ഉത്തരവിട്ടു.
അതേസമയം, കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം-ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കി. മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും കളക്ടര്‍ ഉത്തരവിട്ടു. പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തിയതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Also Read: വിറങ്ങലിച്ച് നാട്, 100 കടന്ന് മരണം, ഇനിയും കാണാതെ നിരവധി പേര്‍
മഴ മുന്നറിയിപ്പ് തുടരുന്നു
ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
