കൊല്ലം മയ്യനാട് KSEB ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്, സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച കേസിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതി ഒളിവിൽ. സംഭവത്തിൽ കൂട്ടിക്കട സ്വദേശിയായ ഹാഷിമാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ശ്രീകുമാറിനെ മർദ്ദിച്ചത്. ശ്രീകുമാറിനെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സഹിതമാണ് ഇരവിപുരം പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
ഈ മാസം 19-ാം തീയതി ലൈൻ കമ്പികൾ മാറ്റി എ.ബി.സി (ABC) കേബിൾ വലിക്കുന്ന ജോലിക്കായി കൂട്ടിക്കട ഭാഗത്ത് പകൽ സമയം വൈദ്യുതി വിച്ഛേദിച്ചിരുന്നു. തുടർന്ന് വൈദ്യുതി സപ്ലൈ പുനഃസ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഓഫീസിൽ കയറിയുള്ള അതിക്രമത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.


