ഓൺലൈൻ ആപ്പിൽ ഇംഗ്ലീഷ് നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടന്നു. മണി ചെയിൻ മാതൃകയിൽ വീട്ടമ്മമാരെ ലക്ഷ്യമിട്ട ഈ തട്ടിപ്പിൽ ആയിരത്തോളം പേർക്ക് പണം നഷ്ടമായി. നിക്ഷേപം സ്വീകരിച്ച ശേഷം ആപ്പ് പ്രവർത്തനം നിർത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
തിരുവനന്തപുരം: ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്. അറുപതിനായിരം രൂപ വരെ നിക്ഷേപിച്ച് ആപ്പിൽ ലഭിക്കുന്ന ഇംഗ്ലീഷ് നോവൽ വായിച്ചാൽ പണം തിരികെ കിട്ടുമെന്ന ഓഫറിൽ ആയിരത്തോളം പേരാണ് വീണത്. വീട്ടമ്മമാരെ ലക്ഷ്യമിട്ട് മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ് നടത്തിയത്.
ഓൺലൈൻ തട്ടിപ്പിന്റെ പുതിയ അവസ്ഥാന്തരമായ ഈ ആപ്പ് വഴിയുള്ള വാഗ്ദാനത്തിൽ വീണ് പന്ത്രണ്ട് ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്. ജോലിയില്ലാതെ ബുദ്ധിമുട്ടിലായിരുന്ന മടത്തറ സ്വദേശി 'എൻടിഎൽ' എന്ന ആപ്പിൽ ചേർന്നതോടെയാണ് തട്ടിപ്പിന്റെ ലിങ്ക് തുറക്കുന്നത്. ആപ്പിൽ വരുന്ന ഇംഗ്ലീഷ് നോവലുകൾ സ്‌ക്രോൾ ചെയ്തുപോയാൽ പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ കുറച്ചുതുക കിട്ടിയതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കൂടുതൽ ഓഫറുകൾ വന്നു. പണം കിട്ടിയവർ മറ്റുള്ളവരെയും ആപ്പിൽ ചേർത്തു. എന്നാൽ പിന്നീട് പണം വരാതാവുകയും നോവലോ ടാസ്‌കോ ഇല്ലാതെ ആപ്പ് പൂട്ടിപ്പോവുകയുമായിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടാൽ ഭീഷണിയും ഉയർന്നിരുന്നു.
തിരുവനന്തപുരം ജില്ലയുടെ വടക്കൻ മേഖലയിൽ മാത്രം നൂറുകണക്കിന് പേരാണ് ഈ തട്ടിപ്പിന് ഇരയായത്. വിതുര മേഖലയിൽ സനോഫർ എന്നയാളാണ് കൂടുതൽ പേരെയും തട്ടിപ്പ് ആപ്പിൽ ചേർത്തത്. മണി ചെയിൻ മോഡൽ രീതിയിലാണ് ഇത് പ്രവർത്തിച്ചത്. വീട്ടിലിരുന്ന് വായിച്ചാൽ എളുപ്പവഴിയിൽ പണം വരുമെന്ന വാഗ്ദാനം നൽകി മറ്റ് ജില്ലകളിലും സമാന രീതിയിലുള്ള തട്ടിപ്പ് നടന്നെന്നാണ് നിഗമനം.


